കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്‌കീം 2.0ൽ കുമരകം ടൂറിസം പദ്ധതികളുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈനായി നിർവഹിച്ചു. ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വദേശി ദർശൻ അടക്കം 6400 കോടി രൂപയുടെ 53 പദ്ധതികൾ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് കുമരകം ടൂറിസം പദ്ധതിയും രാജ്യത്തിനു സമർപ്പിച്ചത്.

കുമരകം കവണാറ്റിൻ കരയിലുള്ള കെ.ടി.ഡി.സി. വാട്ടർസ്‌കേപ്സിലെ ഹാളിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു. കേരളത്തെയാകെ ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

കേരളത്തിൽ ടൂറിസം മേഖലയിലെ കൂടുതൽ വികസനത്തിന് സ്വദേശി ദർശൻ പദ്ധതി  സഹായകരകമാകുമെന്നും മന്ത്രി പറഞ്ഞു. സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിശിഷ്ടാതിഥിയായി. ആഗോള ടൂറിസം ഭൂപടത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് കുമരകത്തിനുള്ളതെന്നും സ്വദേശി ദർശൻ പദ്ധതിയിലൂടെ വലിയ സാധ്യതകൾക്കുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ജില്ലാ കളക്ടറും സ്വദേശി ദർശൻ പദ്ധതി 2.0 ഡി.എം.സി. അധ്യക്ഷയുമായ വി. വിഗ്നേശ്വരി പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു , വിജി രാജേഷ് തുടങ്ങിയവർ സംസാരിച്ചു