പൗരത്വ ഭേദഗതി നിയമം: നിയമ നടപടികൾ സ്വീകരിക്കാൻ ഏജിയെ ചുമതലപ്പെടുത്തി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്ക്കാര് സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര് നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനൽ സ്യൂട്ട് നേരത്തെ തന്നെ സുപ്രീംകോടതി മുമ്പാകെ സംസ്ഥാനം ഫയൽ ചെയ്ത‌ിട്ടുണ്ട്. പൗരത്വ നിയമത്തിൻ കീഴിലുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌ത സാഹചര്യത്തിലാണ് സുപ്രീംകോടതി മുഖേന തുടര് നിയമ നടപടിക്ക് സംസ്ഥാനം ഒരുങ്ങുന്നത്. കേരളത്തില് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നതാണ് സര്ക്കാരിന്റെ നിലപാട്.
സമഗ്ര എവിജിസി-എക്സ്ആർ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്, വിഷ്വല് ഇഫക്ട്സ്, ഗെയ്മിംഗ്, കോമിക്സ് – എക്സറ്റെന്ഡഡ് റിയാലിറ്റി (എവിജിസി-എക്സ്ആര്) മേഖലയ്ക്കായി സമഗ്ര നയം പുറത്തിറക്കി സംസ്ഥാന സര്ക്കാര്. സാങ്കേതികവിദ്യാ രംഗത്ത് മുന്പന്തിയില് നില്ക്കുന്ന സംസ്ഥാനമെന്ന നിലയില് എവിജിസി-എക്സ്ആര് മേഖലയിലെ പതാകവാഹകരാകാന് ഒരുങ്ങുകയാണ് കേരളം.
2029 ഓടെ എവിജിസി-എക്സ്ആര് മേഖലയില് സ്കൂൾ തലം മുതൽ സർവകലാശാല തലം വരെ സമഗ്രമായ ഇടപെടലുകൾ വഴി 50,000 തൊഴിലവസരങ്ങള് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവില് മള്ട്ടി നാഷണലുകള് ഉള്പ്പെടെ 250 കമ്പനികള് തുടങ്ങും. രാജ്യത്തെ എവിജിസി-എക്സ്ആര് കയറ്റുമതി വരുമാനത്തിന്റെ പത്ത് ശതമാനം കരസ്ഥമാക്കാന് സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയം. രാജ്യത്തെ എവിജിസി-എക്സ്ആര് ഉള്ളടക്കത്തിന്റെ 15 ശതമാനമെങ്കിലും കേരളത്തില് നിന്നാക്കാന് ശ്രമിക്കും.

കേരള സ്റ്റാര്ട്ട്പ്പ് മിഷന്, കെഎസ്ഐഡിസി, കെഎസ്എഫ്ഡിസി, കേരള ഡിജിറ്റല് സര്വ്വകലാശാല, കേരള ടെക്നിക്കല് യൂണിവേഴ്സിറ്റി, സി-ഡിറ്റ്, കേരള ഫൈബര് ഒപ്ടിക് നെറ്റ് വര്ക്ക് (കെ-ഫോണ്), കേരള ഡെവലപ്മന്റ് ഇനോവേഷന് സ്ട്രാറ്റജി കൗണ്സില് (കെ-ഡിസ്ക്), കേരള നോളഡ്ജ് ഇക്കണോമി മിഷന് (കെകെഇഎം), തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്ത്തനമാണ് എവിജിസി-എക്സ്ആര് മേഖലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.
കെഎസ് യുഎമ്മിന്റെ എമര്ജിംഗ് ടെക്നോളജി ഹബ്ബ് ഇ-ഗെയിമിംഗും എക്സ്ആറും ഉള്പ്പെടുത്തി വിപുലീകരിക്കും. 150 എവിജിസി-എക്സ്ആര് സ്റ്റാര്ട്ട്പ്പുകളെ ഇന്ക്യുബേറ്റ് ചെയ്യും. കെ-ഡിസ്ക് ആസൂത്രണം ചെയ്ത വര്ക്ക് നിയര് ഹോം പദ്ധതിയില് എവിജിസി-എക്സ്ആര് ലാബുകള് നിര്മ്മിക്കും.
ഈ മേഖലയില് തിരുവനന്തപരുത്ത് മികവിന്റെ കേന്ദ്രം ആരംഭിക്കും. എവിജിസി-എക്സ്ആര് അഭിരുചി വളര്ത്തിയെടുക്കാന് വിദ്യാഭ്യാസ പദ്ധതിയില് പരിഷ്കാരങ്ങള് കൊണ്ടു വരും. ആനിമേഷന്, വിഷ്വല് ഇഫക്ട്സ്, ഇ-സ്പോര്ട്സ്, ഗെയിം രൂപകല്പന, എഡിറ്റിംഗ്, ഗുണനിലവാര പരിശോധന, സൗണ്ട് ഡിസൈന് ആന്ഡ് എന്ജിനീയറിംഗ്, വിആര്, എആര്, മാര്ക്കറ്റിംഗ്, ഉപഭോക്തൃ അനുഭവം വിശകലനം എന്നീ വിഷങ്ങളിലൂന്നിയാകും കോഴ്സുകള്. ഇത്തരം കോഴ്സുകള് പഠിപ്പിക്കുന്നതിന് പ്രൊഫഷണലുകളെ പ്രൊഫസര് ഓഫ് പ്രാക്ടീസ് എന്ന നിലയില് പ്രത്യേകമായി ജോലിക്കെടുക്കും.

ഈ മേഖലയിൽ മുൻപരിചയമുള്ളവർക്ക് റെക്കഗനിഷൻ ഓഫ് പ്രൈയർ ലേണിങ് വഴി ബിരുദം സമ്പാദിക്കാനും അവസരമൊരുക്കും. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ ലഭ്യമാക്കും.
ഈ രംഗത്ത് പ്രാഗൽഭ്യമുള്ള കലാകാരന്മാരെ ഒരുമിച്ച് ചേർത്ത് ഇന്നവേഷൻ സഹകരണ സംഘങ്ങൾക്ക് രൂപം കൊടുക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
ഡിസൈൻ പോളിസി ​അംഗീകരിച്ചു
പൊതുമരാമത്ത്, ടൂറിസം നിര്മ്മിതികളില് കാതലായ മാറ്റം ലക്ഷ്യമിടുന്ന ഡിസൈന് പോളിസി രൂപീകരിക്കാന് തീരുമാനിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്, കെട്ടിടങ്ങള്, പാലങ്ങള് റോഡുകള്, സൈനേജുകള്, തെരുവുകള് മുതലായവയുടെ രൂപകല്പന സംബന്ധിച്ചുള്ള സമഗ്രനയമാണ് പുറത്തിറക്കുന്നത്.
പ്രത്യേക ടൂറിസം മേഖല, പ്രത്യേക ഹെറിറ്റേജ് മേഖല എന്നിങ്ങനെ പ്രദേശങ്ങളെ ഡിസൈൻ ചെയ്യാം. സൈനേജുകളുടെ നവീകരണം, സൈനേജുകൾക്കും ലൈറ്റിംഗിനുമുള്ള ഡിസൈൻ മാന്വൽ തയ്യാറാക്കൽ, പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തിനായി പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കുക, ക്രാഫ്റ്റ് ഡിസൈൻ സെന്ററുകൾ സ്ഥാപിക്കുക, കേരളീയ കരകൗശല വസ്തുക്കളുടെയും കലകളുടെയും ബ്രാൻഡ് സൃഷ്ടിക്കുക, കരകൗശല നിർമ്മാണ സമൂഹത്തിന് പ്രത്യേക പരിഗണന നൽകുക, പൊതുമരാമത്ത്-ടൂറിസം സംയോജിത പ്രവർത്തനത്തിനായി കേന്ദ്രീകൃത ഡാറ്റ മാനേജ്‌മെന്റ് സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ. പൊതു ഇടനിർമ്മിതികൾ പരിസ്ഥിതി സൗഹൃദം ആവും.
തസ്തിക
കോതമംഗലം താലൂക്കിലെ പട്ടയ വിതരണത്തിന് 17 തസ്തികകള് ഒരു വര്ഷത്തേക്ക് താല്ക്കാലികമായി സൃഷ്ടിക്കും. ഒരു സ്പെഷ്യല് ഓഫീസും അനുവദിക്കും. ലാന്റ് റവന്യു കമ്മീഷണര് ശുപാര്ശ ചെയ്ത പ്രകാരമാണിത്.

ശമ്പള പരിഷ്ക്കരണം

കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനിലെ (കെ- ബിപ്പ്) സ്ഥിര ജീവനക്കാരുടെ ശമ്പളവും ആനൂകൂല്യങ്ങളും 01.07.2019 മുതല് പരിഷ്കരിച്ചു.

മാനേജിങ്ങ് ഡയറക്ടര്മാരെ നിയമിച്ചു
വ്യവസായ വകുപ്പിന് കീഴിലെ കാപെക്സ്, ആട്ടോകാസ്റ്റ് ലിമിറ്റഡ്, ഫോറസ്റ്റ് ഇന്ഡസ്ട്രീസ് (ട്രാവന്കൂര്) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില് മാനേജിങ്ങ് ഡയറക്ടര്മാരെ നിയമിച്ചു. സ്റ്റേറ്റ് കാഷ്യൂ വര്ക്കേഴ്സ് അപെക്സ് ഇന്ഡസ്ട്രിയല് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് – സന്തോഷ് കുമാര് എം പി, ആട്ടോകാസ്റ്റ് ലിമിറ്റഡ് – എസ് രവിശങ്കര്, ഫോറസ്റ്റ് ഇന്ഡസ്ട്രീസ് (ട്രാവന്കൂര്) ലിമിറ്റഡ് – അഫ്സല് അലി കെ.
ദര്ഘാസ് ​അംഗീകരിച്ചു
നെയ്യാറ്റിന്കര നിയമസഭാ മണ്ഡലത്തിലെ ചെങ്കല്, കാരോട്, കുളത്തൂര് പഞ്ചായത്തുകള്ക്ക് വേണ്ടിയുള്ള കാരോട് സമഗ്ര കുടിവെള്ള പദ്ധതി ഒന്നാം ഘട്ടത്തിന്റെ രണ്ടാം ഭാഗ പ്രവൃത്തിക്ക് ലഭിച്ച ദര്ഘാസ് ​അംഗീകരിച്ചു.
പേര് മാറ്റം
കേരള സംസ്ഥാന പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ നിന്ന് ഇനം നമ്പർ 26 ആയിട്ടുള്ള ‘Kadupattan’ എന്നത് നീക്കം ചെയ്ത് ഇനം നമ്പർ 18 ആയിട്ടുള്ള Ezhuthachan എന്നത് Ezhuthachan, Ezhuthassan, Kadupattan’ എന്ന് മാറ്റം വരുത്തും.
നിയോഗിച്ചു
‘ഡെവലപ്മെന്റ് ഓഫ് കോവളം ആൻഡ് അഡ്‌ജസെൻ്റ് ബീച്ചസ്’ പദ്ധതിയുടെ അതോറിറ്റി എഞ്ചിനീയറായി, വ്യവസ്ഥകൾക്ക് വിധേയമായി KIIFCON നെ ടെണ്ടർ നടപടികൾ കൂടാതെ നാമനിർദ്ദേശ വ്യവസ്ഥയിൽ നിയോ​ഗിക്കാൻ തീരുമാനിച്ചു.
ടെണ്ടര് ​അംഗീകരിച്ചു
തിരുവനന്തപുരം ഡിവിഷനിലെ റോഡുകള് എഫ് ഡി ആര് ടെക്നോളജി ഉപയോഗിച്ച് പുനരുദ്ധരിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര് ​അംഗീകരിച്ചു.
സാധൂകരിച്ചു

സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരുന്ന റിട്ട.ജസ്റ്റിസ് കെ.സുരേന്ദ്രമോഹനെ പുതിയ നിയമനം വരെ തുടരാൻ അനുവദിച്ച നടപടി സാധൂകരിച്ചു.

നഷ്ടപരിഹാരം
കിഫ്ബി 2017-18 പദ്ധതി പ്രകാരമുള്ള പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് വീണ് പ്രവർത്തിപ്പിക്കാൻ കഴിയാതായ ആബേൽ ഫെർണാണ്ടസ്, ഭാര്യ സിബ്രോസിയ ഫെർണാണ്ടസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഊന്നി വലപ്പാടുകൾക്ക് നഷ്ടപരിഹാരം അനുവദിക്കാൻ തീരുമാനിച്ചു. ഒരു ലക്ഷം രൂപ നിരക്കിൽ ആകെ നാല് ലക്ഷം രൂപയാണ് അനുവദിക്കുക.