പട്ടയ വിതരണത്തിനായി കോതമംഗലം താലൂക്കിൽ സ്പെഷ്യൽ ഓഫീസ് അനുവദിച്ചു. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നവംബറിലെ (4.11. 2023) സർക്കാർ ഉത്തരവ് പ്രകാരം ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവടക്കം താലൂക്കിലെ അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി തന്നെ പട്ടയം നൽകുന്നതിനാണ് സ്പെഷ്യൽ ഓഫീസ് ആരംഭിക്കുന്നതിന് തീരുമാനം എടുത്തിട്ടുള്ളത്.

ഓഫീസ് ആരംഭിക്കുന്നതോടുകൂടി, പതിറ്റാണ്ടുകളായി കോതമംഗലം താലൂക്കിലെ വിവിധ വില്ലേജുകളിലായി പട്ടയത്തിനായി കാത്തിരിക്കുന്ന 5000 ത്തിലേറെ കൈവശക്കാർക്കാണ് പട്ടയം വേഗത്തിൽ നൽകാൻ കഴിയുക. അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യം പൂർത്തീകരിക്കുവാൻ സ്പെഷ്യൽ ഓഫീസ് ഏറെ സഹായകരമാകും.

തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, രണ്ട് റവന്യൂ ഇൻസ്പെക്ടർമാർ, ആറ് ക്ലർക്ക്/വി എ, നാല് സർവ്വേയർ, രണ്ട് ചെയിൻമാൻ, ഒരു ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ 17 തസ്തികളാണ് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കുന്നത്. തുടർനടപടികൾ വേഗത്തിലാക്കുമെന്നും അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി തന്നെ പട്ടയം ലഭ്യമാക്കുമെന്നും ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.