ലോക ജലദിനത്തിന്റെ ഭാഗമായി സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ജലദിനാഘോഷവും ശില്പശാലയും സംഘടിപ്പിച്ചു.  കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ടാരി സ്വാഗത് രൺവീർചന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ‘ജലം സമാധാനത്തിന്’ എന്നതാണ് ഈ വർഷത്തെ ലോക ജല ദിന സന്ദേശം.

ജല വിനിയോഗം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടി പ്രാദേശികമായി നിലനിൽക്കുന്ന തർക്കങ്ങൾ ഒഴിവാക്കി സംസ്ഥാനങ്ങളും രാജ്യങ്ങളും തമ്മിലുള്ള സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഭണ്ടാരി സ്വാഗത് രൺവീർചന്ദ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജനപങ്കാളിത്ത പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ പറഞ്ഞു. മനുഷ്യരുടെ സമീപനത്തിൽ വളരെ വലിയ മാറ്റം കൊണ്ടു വരേണ്ടതുണ്ട്. ജലസംരക്ഷണത്തിലേക്ക് കടക്കാനുള്ള മനസ് എല്ലാവവർക്കും ഉണ്ടെങ്കിൽ മാത്രമേ ഈ വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്താനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം, വെള്ളയമ്പലം ജലഭവൻ ക്യാമ്പസിൽ നടന്ന പരിപാടിയിൽ ഭൂജലവകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ അധ്യക്ഷത വഹിച്ചു. കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കെ.എസ്.ഡി.എം.എ മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ്, ഐ ആൻഡ് എ ചീഫ് എൻജിനിയർ എം ശിവദാസൻ തുടങ്ങിയർ സംസാരിച്ചു. തുടർന്ന് നടന്ന  ശില്പശാലയിൽ ജലം സമാധാനത്തിന് എന്ന വിഷയത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു.