റീസര്‍ജന്റ് കേരള വായ്പാ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ വായ്പ ലഭിച്ചത് 956 പേര്‍ക്ക്. നെടുമ്പ്രം, തോട്ടപ്പുഴശ്ശേരി, അയിരൂര്‍, പുറമറ്റം, കോയിപ്രം, വടശേരിക്കര, പെരുനാട്, മലയാലപ്പുഴ, അരുവാപ്പുലം എന്നീ സിഡിഎസുകളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് വായ്പാ വിതരണം ആരംഭിച്ചിരിക്കുന്നത്. വായ്പ ലഭിക്കുന്നതിനായി നിരവധി അപേക്ഷകളാണ് അയല്‍ക്കൂട്ടങ്ങളില്‍ നിന്നും സിഡിഎസുകള്‍ക്ക് ലഭിച്ചത്. 105 അയല്‍ക്കൂട്ടങ്ങളിലെ 956 പേര്‍ക്ക് 7.96 കോടി രൂപയാണ് ഈ ഘട്ടത്തില്‍ വിതരണം ചെയ്തത്.
പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകുന്നതിന് സര്‍ക്കാര്‍ കുടുംബശ്രീ വഴി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വായ്പ പദ്ധതിയാണ് റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം. വീട്ടുപകരണങ്ങള്‍, ജീവനോപാധികള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്ക് അത് ലഭ്യമാക്കുവാനും പ്രളയത്തില്‍ വീടുകള്‍ക്ക് ഉണ്ടായ ചെറിയ അറ്റകുറ്റപണികള്‍ നിര്‍വ്വഹിക്കുന്നതിനും വേണ്ടി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി ലഭ്യമാക്കുന്നതാണ് പദ്ധതി. വായ്പയുടെ ഒമ്പത് ശതമാനം വരെയുള്ള പലിശ സര്‍ക്കാര്‍ വഹിക്കും. 36 മുതല്‍ 48 മാസം വരെയാണ് വായ്പ തിരിച്ചടവ് കാലാവധി. ജില്ലയിലെ 1969 അയല്‍ക്കൂട്ടങ്ങളെയായിരുന്നു പ്രളയക്കെടുതി ബാധിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ ആശ്വാസ ധനസഹായമായ 10000 രൂപയ്ക്ക് അര്‍ഹരായ പ്രകൃതിക്ഷോഭബാധിത പ്രദേശങ്ങളിലെ കുടുംബശ്രീ അംഗമായ കുടുംബനാഥയ്ക്ക് ആണ് വായ്പയ്ക്ക് അര്‍ഹത. കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ക്ക് അവരുടെ തൊട്ടടുത്തുള്ള അയല്‍ക്കൂട്ടത്തില്‍ അംഗമായ ശേഷം വായ്പയ്ക്ക് അപേക്ഷിക്കാനുള്ള അവസരവുമുണ്ടായിരുന്നു. മാരാമണ്‍, നെടുമ്പ്രം, കോയിപ്രം സര്‍വീസ് സഹകരണ ബാങ്കുകള്‍, അയിരൂര്‍, പുറമറ്റം, വടശ്ശേരിക്കര, പെരുനാട്, കോന്നി എന്നിവിടങ്ങളില്‍ ജില്ലാ സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് പുറമറ്റം, വടശ്ശേരിക്കര ഫെഡറല്‍ ബാങ്ക്് എന്നീ ബാങ്കുകളിലൂടെയാണ് വായ്പ വിതരണം ആദ്യഘട്ടത്തില്‍ നടത്തിയത്. ആദ്യ ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് 2018 ഡിസംബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാന്‍ കഴിയും.