50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും: മുഖ്യമന്ത്രി

സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 50-ാം വാർഷികത്തിന്റെ ഭാഗമായി 50 /50 (ഫിഫ്റ്റി ഫിഫ്റ്റി) പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

സപ്ളൈകോ ഹാപ്പി അവേഴ്സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ പൊതുജനങ്ങൾക്കു പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ബിൽ തുകയിൽ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നൽകും.

സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്നേച്ചർ മാർട്ടുകൾ തുറക്കും. ഓരോ സൂപ്പർ മാർക്കറ്റ് വീതം ആധുനിക നിലവാരത്തിൽ നവീകരിച്ചാകും സിഗ്നേച്ചർ മാർട്ടുകളാക്കുക. സപ്ലൈകോയുടെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാകും ഇത്.

വിപണിയുടെ ഘടന വലിയ മാറ്റങ്ങൾക്കു വിധേയമാകുന്ന കാലമാണിത്. ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സപ്ലൈകോയെപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കു കഴിയണം. അതിനു വലിയ ചർച്ചകളും അഭിപ്രായ സ്വാംശീകരണവുമുണ്ടാകണം. ഈ ലക്ഷ്യത്തോടെ വിവിധ വിഷയങ്ങളിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും. ഒരു ജില്ലയിൽ ഒന്ന് എന്ന കണക്കിൽ ഒരു വർഷംകൊണ്ട് ഇതു പൂർത്തിയാക്കും. സെമിനാറുകളിൽ ലഭിക്കുന്ന ക്രിയാത്മക നിർദേശങ്ങൾ സപ്ലൈകോയുടെ ഭാവി പ്രവർത്തനത്തിനു മുതൽക്കൂട്ടാകും.

കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് കേരളീയരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറാൻ സപ്ലൈകോയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യസാധനങ്ങൾ ഏറ്റവും വിലക്കുറവിൽ ലഭിക്കുന്നത് എവിടെ എന്ന ചോദ്യത്തിന് സപ്ലൈകോ എന്ന ഒറ്റ ഉത്തരമേയുള്ളൂ. സപ്ലൈകോയുടെ ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ കേരളത്തിനു പ്രിയപ്പെട്ടതായി മാറിയതു സപ്ലൈകോയുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കുന്ന കോർപ്പറേറ്റ് വിഡിയോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 11 കർമ പദ്ധതികൾക്കു സപ്ലൈകോ രൂപം നൽകിയിട്ടുണ്ടെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിൽ പുതുതായി ആരംഭിക്കുന്ന സിഗ്നേച്ചർ മാർട്ടുകൾക്കു പുറമേ 50 പുതിയതും നവീകരിച്ചതുമായ ഔട്ട്‌ലെറ്റുകൾ തുറക്കും. വിവിധ പദ്ധതികൾ നടപ്പാക്കി സപ്ലൈകോയുടെ ഉയർത്തെഴുന്നേൽപ്പിന്റെ വർഷമായി വരുന്ന ഒരു വർഷത്തെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 50/50 പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ചടങ്ങിൽ നിർവഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ പാളയം രാജൻ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ. ഡി. സജിത് ബാബു, സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിയവർ പങ്കെടുത്തു.

50 /50 പദ്ധതി

ജൂൺ 25 മുതൽ 50 ദിവസത്തേക്ക്  സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്നതാണ് 50/ 50 പദ്ധതി. 300 രൂപ വിലയുള്ള ശബരി ഹോട്ടൽ ബ്ലെൻഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നൽകുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നൽകും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോൾഡ് ടീ 64 രൂപയ്ക്ക് നൽകും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20% വിലകുറച്ച് 48 രൂപയ്ക്കും, 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും 50 ദിവസത്തേക്ക് നൽകും. ശബരി മുളകുപൊടി, മല്ലിപ്പൊടി,  മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്.  500ഗ്രാം  റിപ്പിൾ പ്രീമിയം  ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നൽകും.  ഉജാല, ഹെൻകോ,  സൺ പ്ലസ്  തുടങ്ങി വിവിധയിനം ബ്രാൻഡുകളുടെ വാഷിംഗ് പൗഡറുകൾ,  ഡിറ്റർജെന്റുകൾ എന്നിവയ്ക്ക് വലിയ വിലക്കുറവുണ്ട്.  നമ്പീശൻസ് ബ്രാൻഡിന്റെ നെയ്യ്  തേൻ, എള്ളെണ്ണ, ചന്ദ്രിക, സന്തൂർ ബ്രാൻഡുകളുടെ സോപ്പ്,  നിറപറ,  ബ്രാഹ്മിൻസ് ബ്രാന്റുകളുടെ മസാല പൊടികൾ, ബ്രാഹ്മിൻസ് ബ്രാൻഡിന്റെ അപ്പം പൊടി, റവ,  പാലട മിക്സ്,  കെലോഗ്സ് ഓട്സ്, ഐടിസി ആശിർവാദ് ആട്ട, ഐടിസിയുടെ തന്നെ സൺ ഫീസ്റ്റ് ന്യൂഡിൽസ്,  മോംസ് മാജിക്, സൺ ഫീസ്റ്റ് ബിസ്‌ക്കറ്റുകൾ, ഡാബറിന്റെ തേൻ ഉൾപ്പെടെയുള്ള  വിവിധ ഉൽപ്പന്നങ്ങൾ, ബ്രിട്ടാനിയ ബ്രാൻഡിന്റെ ഡയറി വൈറ്റ്നർ, കോൾഗേറ്റ് തുടങ്ങി 50ലേറെ ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവും ഓഫറും നൽകുന്നത്.

ഹാപ്പി അവേഴ്സ് ഫ്ലാഷ് സെയിൽ

50 ദിവസത്തേക്ക് ഹാപ്പി അവേഴ്സ്  ഫ്ലാഷ് സെയിൽ പദ്ധതി പ്രകാരം ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നുമണിവരെ ഒരു മണിക്കൂർ  സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയിൽ നിന്നും 10% കുറവ് നൽകുന്ന പദ്ധതിയാണിത്. നിലവിലുള്ള  വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്സിലെ 10% വിലക്കുറവ്.  സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവയിൽ ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു മണി വരെ ആയിരിക്കും ഈ വിലക്കുറവ്.

ഫുഡ് ഫോർ തോട്ട്‘ സെമിനാർ പരമ്പര

ഓരോ ജില്ലയിലും ഓരോന്ന്  വീതം വിവിധ വിഷയങ്ങളിൽ  12 ജില്ലകളിൽ ഒരു വർഷത്തിനുള്ളിൽ നടത്തുന്ന സെമിനാർ പരമ്പരയാണ് ഫുഡ് ഫോർ തോട്ട്. കൊല്ലം ജില്ലയിൽ ക്ഷീരം- മാംസം- മുട്ട ഉത്പന്നങ്ങളെക്കുറിച്ചും, പത്തനംതിട്ട ജില്ലയിൽ റീട്ടെയിൽ മേഖലയിലെ ബാങ്കിംഗിനെക്കുറിച്ചുമാണ് സെമിനാർ. ഇടുക്കിയിൽ തേയില, കോട്ടയത്ത് പെട്രോളിയം, ആലപ്പുഴയിൽ നെല്ല് സംഭരണം, തൃശ്ശൂരിൽ സപ്ലൈ ചെയിനും ലോജിസ്റ്റിക്സും, പാലക്കാട് എം എസ് എം ഇ, മലപ്പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും പോഷകാഹാരവും,  കോഴിക്കോട് ഭക്ഷ്യ ഉപഭോഗത്തിൽ വരുന്ന മാറ്റങ്ങൾ, വയനാട് സുഗന്ധദ്രവ്യങ്ങൾ, കണ്ണൂരിൽ റിട്ടെയിൽ മേഖലയിലെ ഇൻഫർമേഷൻ ടെക്നോളജി, കാസർഗോഡ് ഫാർമസ്യൂട്ടിക്കൽ മേഖലയെക്കുറിച്ചും ആണ് സെമിനാറുകൾ നടത്തുക. ഒരു വർഷം നീണ്ട പരിപാടികൾക്കു ശേഷം സമാപന ചടങ്ങ് എറണാകുളത്ത് നടക്കും.

സിഗ്നേച്ചർ മാർട്ട്

സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും സപ്ലൈകോയുടെ പുതിയ സിഗ്നേച്ചർ മാർട്ടുകൾ തുറക്കും. നിലവിലുള്ള ഒരു ഔട്ട്‌ലെറ്റ് അത്യാധുനിക നിലവാരത്തിൽ നവീകരിച്ചാകും സിഗ്നേച്ചർ മാർട്ടുകളാക്കുക. ക്ഷീര ഉത്പന്നങ്ങളും ശീതീകരിച്ച ഉത്പന്നങ്ങളും ഈ ആധുനിക വില്പനശാലകളിൽ ലഭ്യമാക്കും.

മറ്റു പദ്ധതികൾ

സപ്ലൈകോയുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട  ഫയലുകൾ തീർപ്പാക്കാനുള്ള ഫയൽ അദാലത്ത്, 2022-23 വരെയുള്ള ഓഡിറ്റ്/ അക്കൗണ്ട് ഫൈനലൈസേഷൻ  എന്നിവ ഈ വർഷം നടപ്പാക്കും. 2023 ആരംഭിച്ച ആർ പി (ERP) പരിഷ്‌കാരം ഈ വർഷം പൂർത്തീകരിക്കും.  സപ്ലൈകോ റേഷൻ വിതരണത്തിനായി ഉപയോഗിക്കുന്ന ഗോഡൗണുകളിൽ 60 ശതമാനവും ആധുനിക രീതിയിലുള്ള സയന്റിഫിക് ഗോഡൗണുകൾ ആക്കി മാറ്റുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. അമ്പതാം വാർഷികം പ്രമാണിച്ച് ശബരി ബ്രാൻഡിൽ കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നു. ഇതിന്റെ ഭാഗമായി ഗുണനിലവാരമുള്ള സൺഫ്ലവർ ഓയിൽ, പാമോലിൻ ഓയിൽ, ഉപ്പ്, പഞ്ചസാര, ക്ലീനിങ് ഉത്പന്നങ്ങൾ എന്നിവ ന്യായവിലയ്ക്ക് വിപണിയിൽ എത്തിക്കും.

രജിസ്റ്റർ ചെയ്ത നെൽ കർഷകരിൽ നിന്നും ബയോമെട്രിക് വിവരങ്ങൾ കൂടി ശേഖരിച്ച് ആധാർ ലിങ്ക്ഡ് ബയോമെട്രിക് നെല്ല് സംഭരണം ഈ വർഷം നടപ്പാക്കും. സബ്സിഡി സാധനങ്ങളുടെ സപ്ലൈകോ വില്പനശാലകളിലൂടെയുള്ള വിതരണം കുറ്റമറ്റതാക്കുന്നതിന് വേണ്ടി ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച്  റേഷൻ വിതരണത്തിന് അവലംബിച്ച ഇ- പോസ്  സംവിധാനം നടപ്പാക്കും. ഇതുമൂലം സബ്സിഡി ഉൽപ്പന്നങ്ങൾ യഥാർത്ഥ ഉപഭോക്താവിന് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ കഴിയും.

ആലപ്പുഴ ജില്ലാ കോടതിവളപ്പിൽ സപ്ലൈകോയുടെ കൈവശമുള്ള ഭൂമിയിൽ ആധുനിക സൗകര്യങ്ങളുള്ള സൂപ്പർമാർക്കറ്റ് നിർമ്മാണം, 50 വർഷത്തെ സപ്ലൈകോയുടെ ചരിത്രം സൂചിപ്പിക്കുന്ന സുവനീർ   പുറത്തിറക്കൽ എന്നിവയും ഒരു വർഷം നീളുന്ന  പരിപാടികളിൽ ഉൾപ്പെടുന്നു. മാനന്തവാടി, കൊല്ലം, വാഗമൺ എന്നിവിടങ്ങളിൽ പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കുന്നതിനും തിരുവനന്തപുരം ആൽത്തറ പെട്രോൾ പമ്പ് നവീകരണത്തിനും ഈ വർഷം തുടക്കം കുറിക്കും. ആൽത്തറ പെട്രോൾ പമ്പിനോട് അനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന അവശ്യ നിത്യോപയോഗ വസ്തുക്കൾ ലഭിക്കുന്ന സപ്ലൈകോ എക്സ്പ്രസ്മാർട്ട് ആരംഭിക്കാനും ഉദ്ദേശിക്കുന്നു. വെള്ളയമ്പലം, തിരുവനന്തപുരം സ്റ്റാച്യു, എറണാകുളം എംജി റോഡ് എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകൾ നവീകരിക്കും.

സപ്ലൈകോ നിലവിൽ നടത്തിവരുന്ന മെഡിക്കൽ സ്റ്റോറുകൾക്ക് പുറമേ, വിവിധ ജില്ലകളിലായി പത്തോളം മെഡിക്കൽ സ്റ്റോറുകൾ സപ്ലൈകോ മെഡി മാർട്ട് എന്ന പേരിൽ ആരംഭിക്കും.  പൂർണമായും ശീതീകരിച്ച സൂപ്പർമാർക്കറ്റ് രീതിയിലുള്ള ഈ സ്റ്റോറുകളിൽ മരുന്നുകൾക്ക് പുറമെ സർജിക്കൽ മെഡിക്കൽ എക്യുപ്മെന്റ്, പ്രമുഖ ബ്രാൻഡുകളുടെ ഹെൽത്ത് കെയർ ഉൽപ്പന്നങ്ങൾ എന്നിവ ലഭിക്കും. ആയിരം രൂപയിൽ കൂടുതൽ വിലയുള്ള മരുന്നുകളുടെ ഓർഡർ ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്.