മോട്ടോർവാഹന വകുപ്പിന്റെ കണക്ക് പ്രകാരം 237 ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ രണ്ട് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും 10 ബെയ്സിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകളുമടക്കമുള്ള 36  ആംബുലൻസുകളും ദുരന്തമേഖലയിൽ ഉണ്ട്.  ആവശ്യമനുസരിച്ച്  ആംബുലൻസുകൾക്ക് പാസ് നൽകി ദുരന്ത മേഖലയിൽ  പ്രവേശനം അനുവദിക്കും. ബാക്കിയുള്ളവ  മേപ്പാടി പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യും. കൂടാതെ ജില്ലയ്ക്ക് പുറത്തുനിന്നും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ആംബുലൻസുകൾ എത്തിയിട്ടുണ്ട്. ദുരന്തമേഖലകളിലേക്കും ആശുപത്രികളിലേക്കും മൃതദേഹങ്ങളുടെ സംസ്‌കാരം നടക്കുന്ന പ്രദേശങ്ങളിലേക്കും ആംബുലൻസുകളുടെ സേവനം ആവശ്യമാണ്. നിരവധി ആംബുലൻസുകൾ സ്വമേധയാ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു. സന്നിഗ്ധഘട്ടത്തിൽ കൈത്താങ്ങായ ഇവരുടെ സേവനം അഭിനന്ദനാർഹമാണ്.