കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രഥമവും പ്രധാനവുമായ പരിഗണന എന്നും അതിന്റെ പ്രേക്ഷകരാണ്. പ്രേക്ഷകരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഈ സംസ്‌കാരം തന്നെയാണ് ഐ.എഫ്.എഫ്.കെ.യെ വ്യത്യസ്തമാക്കുന്നതും.
ചലച്ചിത്രോത്സവ സംഘാടനം അക്കാദമി ഏറ്റെടുത്ത ആദ്യ വര്‍ഷം തന്നെ ഇന്ന് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മത്സരവിഭാഗം ആരംഭിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ സംഘാടനം വഴി ഫിലിം ഫെസ്റ്റിവലുകളുടെ അന്താരാഷ്ട്ര അക്രഡിറ്റേഷന്‍ ഏജന്‍സിയായ ഫിയാഫിന്റെ (എഫ്.ഐ.എ.പി.എഫ്) കോംപറ്റിറ്റീവ് (സ്‌പെഷ്യലൈസ്ഡ്) അക്രഡിറ്റേഷന്‍, അക്കാദമി നേടിയെടുത്തു. ഇതോടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കലണ്ടറില്‍ ഐ.എഫ്.എഫ്.കെ പ്രതിഷ്ഠിക്കപ്പെട്ടു. സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ഒരു പ്രേക്ഷകസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ഐ.എഫ്.എഫ്.കെ വേദിയായി. പ്രേക്ഷക സമൂഹത്തിനുള്ള അംഗീകാരത്തിന്റെ ഭാഗമായി 2002ല്‍ അക്കാദമി പ്രേക്ഷക പുരസ്‌കാരം ഏര്‍പ്പെടുത്തി. ‘ഡാനി’ (ടി വി ചന്ദ്രന്‍) ആദ്യ പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമായി. 2005ല്‍ ഡെലിഗേറ്റുകള്‍ അവാര്‍ഡിനായി തിരഞ്ഞെടുത്ത ‘കെകെക്‌സിലി: മൗണ്ടന്‍ പട്രോള്‍’ മികച്ച സംവിധാനത്തിനുള്ള രജത ചകോരത്തിനും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരം പ്രേക്ഷക സമീപനങ്ങളോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ തന്നെ ആദ്യമായി ഡെലിഗേറ്റുകള്‍ക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കി ഫെസ്റ്റിവല്‍ ഓട്ടോ സംവിധാനം 2007ല്‍ അക്കാദമി ഏര്‍പ്പെടുത്തി. ഐ.എഫ്.എഫ്.കെയെ മാതൃകയാക്കി തുടര്‍ന്ന് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഈ സംവിധാനം ഏര്‍പ്പെടുത്തുകയുണ്ടായി.
ഇരുപത്തി രണ്ടാമത് ഐ.എഫ്.എഫ്.കെ യോടെ പ്രേക്ഷക പുരസ്‌കാരത്തിന് 15 ഉം ഫെസ്റ്റിവല്‍ ഓട്ടോയ്ക്ക് 10 ഉം വയസ്സ് തികയുകയാണ്. ഇത്തവണ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരര്‍ക്കുമായി പ്രത്യേകസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗൗരവതരമായ സിനിമാസ്വാദനത്തിന് സഹായകമാകുംവിധം ഡെലിഗേറ്റുകളുടെ സുരക്ഷാസൗകര്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാനും തീരുമാനമായിട്ടുണ്ട്.