ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാർക്കായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് മാർച്ച് 17 ലേക്ക് മാറ്റിയതായി കമ്മീഷൻ ചെയർമാൻ അറിയിച്ചു. രാവിലെ ഒൻപത് മണി മുതൽ കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഹിയറിംഗ് നടത്തും.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റി രാവിലെ ഒൻപത് മണിക്കും, മുക്കം, പയ്യോളി, ഫറോക്ക് മുനിസിപ്പാലിറ്റികൾ 10 മണിക്കും, കണ്ണൂർ ജില്ലയിലെ പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികൾ 11 മണിക്കും, പാലക്കാട് ജില്ലയിലെ പട്ടാമ്പി മുനിസിപ്പാലിറ്റി, കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് എന്നിവ ഉച്ചയ്ക്ക് 12 മണിക്കുമാണ് ഹിയറിംഗ്.

വാർഡ് വിഭജനം സംബന്ധിച്ച് ഡിസംബർ നാല് വരെ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ പരാതി നൽകിയിട്ടുള്ളവരെയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ നേരിൽ കേൾക്കുന്നത്.

മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടത്താനിരുന്ന ഹിയറിംഗാണ് 17ന് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.