സമകാലിക ജാപ്പനീസ് അനിമേഷന്‍ ചിത്രങ്ങള്‍ ഇക്കുറി രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രത്യേക ആര്‍കഷണമാവും. മായികമായ കഥാലോകവും ഊര്‍ജസ്വലരായ കഥാപാത്രങ്ങളും വര്‍ണാഭമായ ഗ്രാഫിക്‌സുകളും നിറഞ്ഞതാണ് ജാപ്പനീസ് അനിമേഷന്‍ സിനിമകള്‍. പാരമ്പര്യത്തെയും ചരിത്രത്തെയും ഭ്രമാത്മകകഥകളില്‍ ഇഴചേര്‍ത്തെടുക്കാന്‍ ആദ്യകാലം മുതല്‍ക്കേ ഈ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അനിമേഷന്‍ ചിത്രങ്ങളുമായി ജപ്പാനുള്ള  അഗാധമായ ബന്ധത്തിന്റെ തെളിവാണ് ”അനിമെ’  എന്ന ജാപ്പനീസ് പദം. കൈകൊണ്ട് വരയ്ക്കുന്ന ചിത്രങ്ങള്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിത ചിത്രങ്ങള്‍ എന്നാണ് ഇതിന് അര്‍ഥം. 1917 കളിലാണ് ആദ്യകാല ജാപ്പനീസ് അനിമേഷനുകള്‍ പുറത്തുവരുന്നത്. നിശബ്ദ ചലച്ചിത്രങ്ങളുടെ കാലംകൂടിയാണിത്. ടെക്‌നോളജിയുടെ വികാസത്തിനൊത്ത് അത് പരിണമിക്കുകയും അന്തര്‍ദേശീയതലങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അറുപതുകളില്‍ ജപ്പാന്റെ വാള്‍ട്ട്  ഡിസ്‌നി എന്നറിയപ്പെടുന്ന   ഓസമു തെസുക്കയുടെ കൃതികളിലൂടെ വികാസംകൊണ്ട ഈ കലാരൂപം വൈവിധ്യമാര്‍ന്നതും വിശാലവുമായ പ്രേക്ഷകരെയാണ്  ലക്ഷ്യംവക്കുന്നത്. ഖിബ്ളി, ഗൈനെക്‌സ്, ടോയി അനിമേഷന്‍ തുടങ്ങിയ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനികളുള്‍പ്പെടെ 430 ലധികം സ്റ്റുഡിയോകള്‍ ഇന്ന് ജപ്പാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സമകാലിക ജാപ്പാനീസ് അനിമേഷനുകള്‍ സ്വത്വത്തെക്കുറിച്ചും മാറിമറിയുന്ന ശരീര സങ്കല്പങ്ങളെക്കുറിച്ചും ശക്തമായ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുമ്പോഴും പാരമ്പര്യത്തെ അതിന്റെ ഘടനയിലും ആശയങ്ങളിലും സംയോജിപ്പിക്കുന്നു. യുദ്ധം, യുദ്ധാനന്തര ജീവിതം,പുരാവൃത്തങ്ങള്‍ , പ്രണയം, കലാകാരന്‍മാരുടെ ജീവിതം എന്നിങ്ങനെ വൈവിധ്യമായ പ്രമേയങ്ങള്‍ ആധുനിക ജാപ്പനീസ് അനിമേഷനുകള്‍ കൈകാര്യം ചെയ്യുന്നു.
രാജ്യാന്തര ചലച്ചിത്രമേളയില്‍ അനിമെ ; ദി ബെസ്‌ററ് ഓഫ് കണ്ടംപററി ജാപ്പനീസ് അനിമേഷന്‍ വിഭാഗത്തില്‍ പ്രമുഖ സംവിധായകരായ സുനാഓ  കത്തബുച്ചിയുടെ ‘ഇന്‍ ദിസ് കോര്‍ണര്‍ ഓഫ് ദി വേള്‍ഡ്’,  ഹയാ മിയാസാക്കിയുടെ ‘ദി വിന്‍ഡ് റൈസസ്’, ഇസ തക്കഹാതയുടെ ‘ദി ടൈല്‍ ഓഫ് ദി പ്രിന്‍സസ് കഗ്ഗുയാ’, കെയീചി ഹരയുടെ ‘മിസ് ഹോക്സായ്’, മമ്മറു ഹസോദയുടെ ‘ദി ബോയ് ആന്‍ഡ് ദി ബീസ്റ്റ്’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
രണ്ടാം ലോക യുദ്ധകാലത്തെ ജാപ്പനീസ് ജീവിതം ആവിഷ്‌ക്കരിക്കുന്ന അനിമേഷന്‍ ചിത്രമാണ് ‘ഇന്‍ ദിസ് കോര്‍ണര്‍ ഓഫ് ദി വേള്‍ഡ്’. ജപ്പാനിലെ അക്കാലത്തെ ജീവിതനിലവാരത്തകര്‍ച്ച, അമേരിക്കന്‍ സൈന്യത്തിന്റ ഭീഷണികള്‍, ഹിരോഷിമയിലെ ബോംബാക്രമണം തുടങ്ങി ജപ്പാന്റെ യുദ്ധകാല ചരിത്ര പശ്ചാത്തലത്തെ പകര്‍ത്തുകയാണ് ചിത്രകാരിയായ ഒരു ജാപ്പനീസ് യുവതി കേന്ദ്രകഥാപാത്രമായ ഈ ചിത്രം.
രണ്ടാംലോകയുദ്ധത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍  സീറോ ഫൈറ്റര്‍  യുദ്ധവിമാനം നിര്‍മിച്ച ജിറോ ഹൊറിക്കാശിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ചിത്രമാണ് ‘ദി വിന്‍ഡ് റൈസസ്’. വിമാനങ്ങള്‍ നിര്‍മിക്കുവാനും പറത്തുവാനും കൊതിക്കുന്ന ആണ്‍കുട്ടി തന്റെ കാഴ്ചയുടെ വൈകല്യത്തെ മറികടന്ന് സ്വപ്നങ്ങളെ പിന്തുടരുന്നു . ‘ദി ടൈല്‍ ഓഫ് ദി പ്രിന്‍സസ് കഗ്ഗുയാ’ എന്ന ചിത്രം ജപ്പാന്റെ പാരമ്പര്യത്തിലൂന്നിയ മന്ത്രികസ്പര്‍ശമുള്ള കഥ പറയുന്നു. പ്രായംചെന്ന ഒരു മുളവെട്ടുകാരന് മുളയ്ക്കകത്തുനിന്ന് അതിവേഗം വളരുന്ന ഒരു പെണ്‍കുട്ടിയെ കിട്ടുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരവും വിചിത്രവുമായ സംഭവങ്ങള്‍ ഈ ചിത്രം പങ്കുവെക്കുന്നു. ജാപ്പനീസ്ചിത്രകാരനും ഭ്രമാത്മക സ്വഭാവിയുമായ കിത്സോഷിക്ക ഹോക്സായുടെ ജീവിതവും ചിത്രങ്ങളും അദ്ദേഹത്തിന്റെ മകളുടെ കാഴ്ചപ്പാടിലൂടെ ആവിഷ്‌ക്കരിക്കുന്ന അനിമേഷന്‍ ചിത്രമാണ്  ‘മിസ് ഹോക്സായ്’. വലിയ ക്യാന്‍വാസില്‍ വരച്ച ചിത്രങ്ങളും ഒരു ഫ്രൈമിലും ഒതുങ്ങാത്ത ആ കലാകാരന്റെ ജീവിതവും ഈ ചിത്രം കാഴ്ചവയ്ക്കുന്നു.’ദി ബോയ് ആന്‍ഡ് ദി ബീസ്റ്റ്’  എന്ന അനിമേഷന്‍ സിനിമ അനാഥനായ ആണ്‍കുട്ടിയെക്കുറിച്ചുള്ള രസകരമായ കഥപറയുന്നു. ഷിബുയ തെരുവുകളില്‍ ജീവിക്കുന്ന അവന്‍ ഭീകര ജന്തുക്കളുടെ ലോകത്തെത്തപ്പെടുന്നു. അവന്‍ അവിടെ ഒരു വിചിത്ര ജീവിയുടെ സഹായിയാവുന്നതും അതിനെ തുടര്‍ന്നുണ്ടാവുന്നതുമായ സംഭവപരമ്പരകളാണ് ചിത്രത്തില്‍.