രാജ്യത്തെ നിയമസഭാ മണ്ഡലങ്ങളിൽ 4,123 ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പോളിംഗ് ബൂത്ത് തലത്തിലുള്ള വിഷയങ്ങൾ പരിഹരിക്കാൻ ഇലക്ഷൻ കമ്മീഷൻ സംഘടിപ്പിച്ചുവരുന്ന രാഷ്ട്രീയ സർവകക്ഷി യോഗങ്ങൾ മാർച്ച് 31ന് പൂർത്തിയാകും. ദേശീയ- സംസ്ഥാനതല രാഷ്ട്രീയ പാർട്ടികളുടെ സജീവ പങ്കാളിത്തത്തോടെ യോഗങ്ങൾ രാജ്യത്തുടനീളം നടന്നുവരികയാണെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. കമ്മീഷൻ നിർദ്ദേശപ്രകാരം 28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 788 ഡി.ഇ.ഒമാരെയും 36 സി.ഇ.ഒമാരെയും ജില്ലാ, സംസ്ഥാന/യുടി തലങ്ങളിൽ തീർപ്പാകാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകക്ഷി യോഗങ്ങൾ നടത്തുന്നുണ്ട്.

ആർ.പി. ആക്റ്റ് 1950, 1951, റജിസ്‌ട്രേഷൻ ഓഫ് എലക്ടർ റൂൾസ് 1960, കണ്ടക്ട് ഓഫ് എലക്ഷൻ റൂൾസ് 1961 എന്നിവയും ഇസിഐ നൽകിയ മാർഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. രാജ്യമൊട്ടാകെ നടക്കുന്ന താഴേത്തട്ടിലുള്ള ഈ ഇടപെടലിനെ രാഷ്ട്രീയ പാർട്ടികൾ സജീവമായും ആവേശത്തോടെയും സ്വീകരിച്ചിരിക്കുകയാണെന്ന് ഇലക്ഷൻ കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മാർച്ച് 4ന് ന്യൂ ഡൽഹിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സിഇഒമാരുടെയും, എല്ലാ സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളായ ഡി.ഇ.ഒമാരുടെയും ഇആർഒമാരുടെയും സമ്മേളനത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷ്ണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് സർവകക്ഷി യോഗം സംബന്ധിച്ച തീരുമാനങ്ങളെടുത്തത്.