മുണ്ടക്കൈ-ചൂരൽമല നിവാസികൾക്ക് തെളിനീർ നൽകി ഒഴുകിയിരുന്ന പുന്നപ്പുഴയെയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.195.55 കോടി രൂപയാണ് പുന്നപ്പുഴയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായി അനുവദിച്ചിരിക്കുന്നത്. അവശിഷ്ടങ്ങള്‍ നീക്കി നദിയുടെ ഒഴുക്ക് ശരിയായ ഗതിയിലാക്കുക, നദീ തീരത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കല്‍, നദിയുടെ പുനരുജ്ജീവനം, തീരത്തെ മണ്ണൊലിപ്പില്‍ നിന്നും സംരക്ഷിക്കല്‍, നദീ തീരം സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദുരന്തത്തില്‍ 5.7 ദശലക്ഷം ക്യുബിക് മീറ്റര്‍ അവശിഷ്ടങ്ങളാണ് പുന്നപ്പുഴയാറില്‍ അടിഞ്ഞത്. ഉരുള്‍പൊട്ടലില്‍ പുഴ ഗതി മാറി 8 കിലോമീറ്ററോളം ഒഴുകിയിരുന്നു. മണ്ണൊലിപ്പ് മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കല്‍, വാസസ്ഥലങ്ങള്‍, കാര്‍ഷിക വിളകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കല്‍, നദിയുടെ ഗതി മാറ്റം തടയാന്‍ സാങ്കേതിക പരിശോധനകള്‍, വെള്ളത്തിന്റെ സഞ്ചാരം ഒരേ ദിശയിലേക്ക് പരിമിതപ്പെടുത്തല്‍, നദീതടത്തില്‍ നിന്നും ഭൂമി വീണ്ടെടുക്കല്‍ എന്നിവയും ലക്ഷ്യമാക്കുന്നു. ജലസേചന വകുപ്പാണ് നിര്‍വഹണം നടത്തുക. അതിതീവ്ര ദുരന്തങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന സാസ്‌കി ഫണ്ടില്‍ നിന്നും 65 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദുരന്ത നിവാരണ വിഭാഗം എന്നിവയില്‍ നിന്നും തുക വിനിയോഗിക്കും.
