തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പൂർത്തിയായിട്ടും ഏറ്റെടുക്കാൻ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്ന നിരാലംബരായ 21 പേരെ സാമൂഹ്യനീതി വകുപ്പിന്റെ മുൻകൈയിൽ പത്തനാപുരം ഗാന്ധിഭവനിലേക്കു മാറ്റി പാർപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഇവരെ ഗാന്ധിഭവൻ അധികൃതരെ ഏൽപ്പിച്ചത്.
2023ൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും ചേർന്ന് ഓർഫനേജ് കൺട്രോൾ ബോർഡുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ നിന്ന് നിരാലംബരായ നൂറ് കണക്കിന് ആളുകളെ വിവിധ ക്ഷേമസ്ഥാപനങ്ങൾ ഏറ്റെടുത്ത് പുനരധിവസിപ്പിച്ചുവരുന്നത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട 41 രോഗികളെ പത്തനാപുരം ഗാന്ധിഭവൻ, നാലാഞ്ചിറ സ്‌നേഹവീട് എന്നീ ക്ഷേമസ്ഥാപനങ്ങൾ ഏറ്റെടുത്തിരുന്നു.
സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി എം.കെ. സിനുകുമാർ, ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ഭുവനചന്ദ്രൻ, മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.