സർക്കാരിന്റെ നാലാം വാർഷികം ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016 ൽ അധികാരത്തിൽ വന്ന സർക്കാരിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സർക്കാർ. ആനിലക്ക് ഒമ്പതു വർഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമായി മാറുകയാണ് സർക്കാരിന്റെ നാലാം വാർഷികാഘോഷം.

സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും നാടിന്റെ സമ്പൽ സമൃദ്ധമായ ഭാവി മുന്നിൽ കണ്ടുള്ള വികസന പദ്ധതികളും ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനുള്ള പരിപാടികളാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുക. സർക്കാർ വകുപ്പുകളുടെ സേവനങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും മനസ്സിലാക്കാൻ പൊതു ജനങ്ങൾക്ക് വിപുലമായ സൗകര്യം ഒരുക്കും. സർക്കാരും ജനങ്ങളുമായുള്ള ഇഴയടുപ്പം ദൃഢമാക്കാനും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനും സഹായിക്കുന്നതുമായിരിക്കും ഈ വാർഷികാഘോഷം.

വാർഷികാഘോഷങ്ങൾക്ക് ഏപ്രിൽ 21ന് കാസർകോട് തുടക്കം കുറിക്കും. എല്ലാ ജില്ലകളിലും ജില്ലാതല, യോഗങ്ങൾ നടക്കും. അവയിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. പ്രദർശന വിപണന മേളകൾ സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടി യുടെ സമാപനം.

ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭാക്താക്കൾ, ട്രേഡ് യൂണിയൻ / തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രാഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ സാമുദായിക നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. യോഗം രാവിലെ 10.30 ന് തുടങ്ങി 12.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

നവകേരളത്തിലേക്ക് ഉറച്ച ചുവടുവയ്പുകളുമായി മുന്നേറുന്ന അവസരത്തിലാണ് നാലാം വാർഷികാഘോഷങ്ങളിലേക്ക് സർക്കാർ കടക്കുന്നത്. തുടർന്നു വരുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കാനും പുതിയ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാനുമുള്ള അവസരമായികൂടി നാലാം വാർഷികാഘോഷത്തെ കാണുന്നു.

ജനങ്ങൾ നൽകിയ പിന്തുണയാണ് കേരളത്തിന്റെ നേട്ടങ്ങളെല്ലാം സാധ്യമാക്കാൻ സർക്കാരിന് ഊർജവും പ്രചോദനവും നൽകുന്നത്. സർക്കാരിന്റെ മുന്നോട്ടുള്ള യാത്രയിലും ജനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. പ്രതിസന്ധികളിലും സന്തോഷത്തിലും വികസനത്തിലും ആഘോഷങ്ങളിലുമെല്ലാം നാം ഒറ്റക്കെട്ടായി നിന്നു. സർക്കാരും ജനങ്ങളും കൈകോർത്തു നിൽക്കുമ്പോൾ എല്ലാ പ്രതിസന്ധികളെയും മറികടന്നു മുന്നോട്ടു പോകാൻ കഴിയും. ഒരേ മനസോടെയുള്ള ഈ യാത്ര തുടരേണ്ടതുണ്ട്. നാലാം വാർഷികാഘോഷം നമ്മുടെ സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ ആഘോഷമായി മാറും. കേരളത്തിലെ മുഴുവൻ ജനങ്ങളെയും ആഘോഷത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.