കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഡിപോയിൽ നിന്ന് ആരംഭിക്കുന്ന പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുകൾ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം- പാല- തൊടുപുഴ, പരുമല- കോട്ടയം, പുത്തൂർ- എറണാകുളം എന്നീ മൂന്ന് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കാണ് തുടക്കം.

കൊട്ടാരക്കര ബസ് സ്റ്റാൻഡ് ആധുനീകരിക്കുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും. ഡിപ്പോയിലെ ഗ്യാരേജ് പുനർനിർമാണത്തിനന് രണ്ടു കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ ഷെഡ്യൂളുകളുള്ള സ്ഥലമാണ് കൊട്ടാരക്കര. പല സ്റ്റേഷനുകളുടെയും അടിസ്ഥാന സൗകര്യ വികസന പ്രവർത്തികൾ പുരോഗമിക്കുകയാണ്. റിപ്പയർ വാനുകൾ, ഇ- സുതാര്യം തുടങ്ങിയ പദ്ധതികൾ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് സഹായകമാണ്. ടൂറിസ്റ്റുകൾ ഉൾപ്പെടെ സമീപിക്കുന്ന കേന്ദ്രങ്ങളായതിനാൽ ബസ് സ്റ്റാൻഡുകളെ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കും. കാലാനുസൃതമായ മാറ്റങ്ങൾ വാഹനങ്ങളിലും ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ബസ് സർവീസുകളിലെ കണ്ടക്ടർ, ഡ്രൈവർ എന്നിവർക്ക് മന്ത്രി ടിക്കറ്റിങ് മെഷീനും ലോഗ് ഷീറ്റും കൈമാറി.

കൊട്ടാരക്കര നഗരസഭ ചെയർമാൻ കെ. ഉണ്ണികൃഷ്ണ മേനോൻ, വാർഡ് കൗൺസിലർ വനജ രാജീവ്‌, അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർ ബി. അജിത് കുമാർ, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ ആർ. ബിനു, ജീവനക്കാർ, യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.