ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു. ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്നത് നമ്മുടെ മലബാറിലാണ്.
കുര്യോട്ടുമലയിൽ ഹൈടെക് ഡയറി ഫാം, ആയൂർ തോട്ടത്തറയിൽ നവീന ഹാച്ചറി, പാറശ്ശാലയിൽ ആടുവളർത്തൽ മികവിന്റെ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചു.10 ജില്ലകളിൽ ലിംഗനിർണ്ണയം ചെയ്ത ബീജമാത്രകൾ ഉപയോഗിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. കന്നുകുട്ടിയുടെ വളർച്ച, തീറ്റ, ഇൻഷുറൻസ് പരിരക്ഷ, ശാസ്ത്രീയ പരിപാലനം എന്നിവയ്ക്കായി പ്രത്യേക കന്നുകാലി വികസന ‘ഗോവർദ്ധിനി’ പദ്ധതികൾ നടപ്പാക്കുന്നു. സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്.

ക്ഷീരകർഷകർക്കായി ‘ക്ഷീരശ്രീ’ പോർട്ടൽ ഏറെ ഗുണപ്രദമാണ്. കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിലുൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. 2022-23 കാലയളവിൽ 2180 ഹെക്ടറിൽ തീറ്റപ്പുൽ കൃഷി നടപ്പാക്കി. കൃഷിക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും തീറ്റപ്പുൽ വിപണനം സാധ്യമാക്കാനും സർക്കാർ സഹായങ്ങൾ ഒരുക്കി നൽകുന്നു. വെള്ളം, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് NABL അക്രഡിറ്റേഷനോടുകൂടിയ സ്റ്റേറ്റ് ലാബും റീജിയണൽ ലാബുകളും പ്രവർത്തിക്കുന്നു.
മൂല്യവർദ്ധിത പാലുൽപ്പന്നങ്ങളായ തൈര്, മോര്, വെണ്ണ, നെയ്യ്, പനീർ, വിവിധതരം ചീസ് ഉൽപ്പന്നങ്ങൾ, യോഗർട്ട്, ഐസ്‌ക്രീം, മിൽക്ക് ഷേക്ക് തുടങ്ങിയവ വിപണിയിലിറക്കുന്നു. പാൽ സംഭരണത്തിനും സംസ്‌കരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചുവരുന്നത് കൂടുതൽ പാൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സഹായിക്കുന്നുണ്ട്. ക്ഷീരകർഷകർക്ക് സാമൂഹികവും സാമ്പത്തികവുമായി ഉന്നമനം ഉറപ്പാക്കാനും യുവാക്കളെ ആകർഷിക്കാനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. ക്ഷീരോത്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീരകർഷകർക്ക് ‘ക്ഷീര സഹകാരി അവാർഡ്’, മാധ്യമങ്ങൾക്കുള്ള അവാർഡ് പോലുള്ള പരിപാടികളും വകുപ്പിന്റെ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നു. ഈ സമഗ്രമായ ഇടപെടലുകളിലൂടെ കേരളം മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിൽ മികച്ച വളർച്ചയാണ് നേടുന്നത്.
കരുത്തോടെ കേരളം- 41