സംസ്ഥാനമെങ്ങും തുടരുന്ന കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മേയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിട്ടെടുപ്പും റേഷൻ വിതരണവും സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്ന രീതിയിലുള്ള മാധ്യമവാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണ്. ട്രാൻസ്പോർട്ട് കരാറുകാരുടെ ബിൽ കുടിശ്ശികകൾ പൂർണമായും കൊടുത്തു തീർക്കുകയും വിട്ടെടുപ്പും റേഷൻ വിതരണവും സാധാരണ നിലയിൽ നടക്കുകയും ചെയ്യുന്നുണ്ട്.

ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും വിട്ടെടുത്ത് റേഷൻകടകളിൽ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ നേരിടാൻ വകുപ്പ് പൂർണ്ണസജ്ജമാണ്. നീണ്ടുനിൽക്കുന്ന മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ ആവശ്യമായ നിർദ്ദേശം ഉദ്യോഗസ്ഥർക്ക് ഇതിനോടകം നൽകിക്കഴിഞ്ഞു.

മേയ് 31 ഉച്ച വരെ മുൻഗണനാ വിഭാഗത്തിലെ എ.എ.വൈ റേഷൻ കാർഡുടമകൾ 92.12 ശതമാനവും പി.എച്ച്.എച്ച് റേഷൻ കാർഡുടമകൾ 87 ശതമാനവും ഉൾപ്പെടെ ആകെ 74 ശതമാനം ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഏപ്രിൽ മാസം 30-ാം തീയതിയിൽ 70.75 ശതമാനം കുടുംബാംഗങ്ങൾ ആണ് ആ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിരുന്നത്.