വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിനു പോയി കാണാതായ മത്സ്യത്തൊഴിലാളികളുടെ ഉറ്റവരെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. ബന്ധുക്കളോട് വിവരങ്ങൾ തേടിയ മന്ത്രി അവരെ ആശ്വസിപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരിയും ഡെപ്യൂട്ടി മേയർ പി.കെ. രാജുവും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒൻപതിൽ നാലു പേരെ രാവിലെയോടെ കണ്ടെത്തിയിരുന്നു. ശേഷിച്ച അഞ്ചു പേരിൽ നാലു പേരേയും തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയതായി ഉച്ചക്ക് ശേഷം അറിയിപ്പു ലഭിച്ചത് തീരത്തിന് ആശ്വാസമേകി.

വിഴിഞ്ഞം തീരത്ത് അടിഞ്ഞു കൂടുന്ന മണൽ നീക്കം ചെയ്യുന്നതിന് ഡ്രഡ്ജിംഗ് നടത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഹരിക്കാൻ സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് നിലവിലുള്ള ആംബുലൻസ് ബോട്ടിന് വേഗത കുറവായതിനാൽ ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ച് ബദൽ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.