സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്. സംസ്ഥാനത്തെ തുറമുഖങ്ങളിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ആസ്തികളും കെട്ടിടങ്ങളും പ്രയോജനപ്പെടുത്തി പി.പി.പി. (പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ്) മാതൃകയിൽ ടൂറിസം പദ്ധതികൾക്ക് തുറമുഖ വകുപ്പ് തുടക്കം കുറിച്ചു. ഇത് തീരദേശ ടൂറിസത്തിന് പുതിയ ദിശാബോധം നൽകുകയും സാമ്പത്തിക ഉണർവ്വിന് കാരണമാകുകയും ചെയ്യും.

ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ള യന്ത്രവൽകൃത യാനങ്ങളുടെ രജിസ്ട്രേഷൻ, സർവ്വേ നടപടികൾ എന്നിവ വേഗത്തിലും സുതാര്യമായും പൂർത്തിയാക്കാനും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമായി ഒരു ഇലക്ട്രോണിക് പോർട്ടൽ ആരംഭിച്ചു. ഇത് കാലതാമസം ഒഴിവാക്കി സേവനങ്ങൾ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.
ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്ക് യാത്രാ കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് പ്രവാസികൾക്ക് പുതിയ യാത്രാമാർഗം ഒരുക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യും.
പ്രവർത്തനരഹിതമായിരുന്ന കൊടുങ്ങല്ലൂരിലെയും നീണ്ടകരയിലെയും മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇൻലാന്റ് വെസ്സൽ ആക്ട് പ്രകാരമുള്ള വിവിധ കോഴ്‌സുകൾ ആരംഭിച്ചു. നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിനെ മാരിടൈം വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി വികസിപ്പിക്കുകയാണ്. കൂടാതെ, കേരള മാരിടൈം എഡ്യൂക്കേഷണൽ കോൺഫറൻസ് കൊച്ചിയിൽ വിജയകരമായി സംഘടിപ്പിച്ചു.
ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി ജലനേത്ര വെബ് പോർട്ടൽ തയ്യാറാക്കി. സർവേയർമാർക്ക് ഉപയോഗിക്കാവുന്ന തീരം മൊബൈൽ ആപ്ലിക്കേഷനും, ഹൈഡ്രോഗ്രാഫിക് അനുബന്ധ സേവനങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ജലബിന്ദു പോർട്ടലും വികസിപ്പിച്ചു. വകുപ്പിനെ പൂർണ്ണമായും ഇ-ഗവേണൻസ് സംവിധാനത്തിലേക്ക് മാറ്റിയതിലൂടെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാൻ സാധിച്ചു. ഈ നേട്ടങ്ങൾ തുറമുഖ വകുപ്പിന്റെയും സർക്കാരിന്റെയും കാര്യക്ഷമതയും വികസന കാഴ്ചപ്പാടുകളും എടുത്തു കാണിക്കുന്നതാണ്.
കരുത്തോടെ കേരളം- 44