മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു. മൃഗസംരക്ഷണ മേഖലയിലെ ശ്രദ്ധേയ മുന്നേറ്റങ്ങളിൽ ഏറ്റവും പ്രധാനം ചികിത്സാ സേവനങ്ങൾ തന്നെയാണ്.
മൃഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാസേവനങ്ങൾ നൽകാൻ സംസ്ഥാനത്തെ 47 ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിച്ചു. 12 കേന്ദ്രങ്ങളിൽ മൊബൈൽ സർജറി യൂണിറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. മൂന്ന് ജില്ലകളിൽ മൊബൈൽ എക്‌സ്-റേ, അൾട്രാസൗണ്ട് സ്‌കാനിങ്, സർജറി സൗകര്യങ്ങളുള്ള ടെലി വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട 60 മൃഗചികിത്സാ കേന്ദ്രങ്ങളിൽ വെറ്ററിനറി ബിരുദം നേടിയ പുതു വെറ്ററിനറി ഡോക്ടർമാരെ ജൂനിയർ റസിഡന്റ് വെറ്ററിനറി ഡോക്ടർമാരായി നിയോഗിക്കുന്ന പദ്ധതി നടപ്പാക്കി.
കൂടുതല് പേരെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകര്ഷിക്കുന്നതിന്റെ ഭാഗമായി 2012 ലെ കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരമുള്ള ഫാം ലൈസൻസിന് ചട്ടങ്ങൾ കർഷക സൗഹൃദപരമായി പരിഷ്കരിച്ചു. അതുപോലെ തന്നെ മൃഗസംരക്ഷണ വകുപ്പിൽ സമഗ്ര ഇ-ഹെൽത്ത് മാനേജ്മെന്റ് സിസ്റ്റം (e-Samruddha) ആരംഭിച്ചു കഴിഞ്ഞു. മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി A-HELP (Accredited Agent for Health and Extension of Livestock Production) എന്ന കര്മ്മസേന രൂപീകരിച്ചു.
പേവിഷ പ്രതിരോധത്തിനായി തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് സമഗ്ര വാക്‌സിനേഷൻ യജ്ഞം നടപ്പാക്കി. സംസ്ഥാനത്ത് ആദ്യമായി SIAD ൽ (State Institute for Animal Diseases) പേവിഷ പ്രതിരോധ ആന്റിബോഡി നിർണ്ണയ സംവിധാനം ഏർപ്പെടുത്തി. കുളമ്പ് രോഗം, പേവിഷബാധ, ചർമ്മമുഴ തുടങ്ങിയ രോഗങ്ങൾ
നിയന്ത്രിക്കാനായി പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ചു.
തിരുവനന്തപുരം കുടപ്പനക്കുന്നിൽ മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി പ്രവർത്തനക്ഷമമാക്കി. എറണാകുളം, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലുള്ള ലബോറട്ടറികൾക്ക് NABL അംഗീകാരം ലഭിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 77 കോടി രൂപയുടെ ജീവനോപാധി സഹായങ്ങൾ വിതരണം ചെയ്തു. പശു, ആട്, കിടാരി, കോഴി, പന്നി, താറാവ് വളർത്തൽ, ശാസ്ത്രീയ തൊഴുത്ത് വിതരണം, കാലിത്തീറ്റ സബ്‌സിഡി തുടങ്ങിയ പദ്ധതികൾ നടപ്പാക്കി.
വിവിധ മൂല്യവർദ്ധിത ഇറച്ചി ഉൽപ്പന്നങ്ങൾക്കായി ആരംഭിച്ച പ്ലാന്റ് ഈ സർക്കാരിന്റെ ഭരണമികവിന്റെ പ്രതീകമാണ്. ഇറച്ചി വിപണിയിൽ നടത്തുന്ന മറ്റൊരു പ്രധാന ഇടപെടലാണ് കുടുംബശ്രീയുട നേതൃത്വത്തിലുള്ള കേരള ചിക്കൻ ഔട്ട്ലെറ്റുകൾ. വിധവകൾക്കായുള്ള കെപ്‌കോ ‘ആശ്രയ’ കോഴിവളർത്തൽ പദ്ധതിയും കുടുംബശ്രീ അംഗങ്ങൾക്കായുള്ള കെപ്‌കോ ‘വനിതാമിത്രം’ പദ്ധതിയും ഏറെ ജനകീയമായി.
സർക്കാരിന്റെ ഈ പ്രവർത്തനങ്ങൾ കേരളത്തിന്റെ മൃഗസംരക്ഷണ മേഖലയിൽ സാങ്കേതികവും സാമൂഹികവുമായ വിപ്ലവം സൃഷ്ടിച്ചു. കർഷകർക്ക് മികച്ച ചികിത്സാ സൗകര്യങ്ങളും സാമ്പത്തിക പിന്തുണയും ഉറപ്പാക്കുന്നതിനൊപ്പം, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും മൂല്യവർദ്ധിതഉൽപ്പന്നങ്ങളിലൂടെ പുതിയ വിപണി സാധ്യതകൾ കണ്ടെത്താനും വഴിയൊരുക്കി.
കരുത്തോടെ കേരളം- 45