സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

➣ ഡെങ്കിപ്പനി പ്രതിരോധം:
* പ്ലാന്റേഷൻ മേഖലകളിൽ പ്രത്യേക ശ്രദ്ധ: പ്ലാന്റേഷൻ ഏരിയകളിൽ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാൽ ഉടമകൾ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്താനും ശ്രദ്ധിക്കുക.
* വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കാതെ നോക്കുക. കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ചിരട്ട, ടയർ, പാത്രങ്ങൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക.
* പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി നടപടി സ്വീകരിക്കും.

➣ എലിപ്പനി പ്രതിരോധം:
* നിരന്തര ജാഗ്രത: എലിപ്പനിക്കെതിരെ എപ്പോഴും ജാഗ്രത പാലിക്കുക.
* പ്രതിരോധ ഗുളിക: മലിനജലത്തിൽ ഇറങ്ങിയ എല്ലാവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും ഇത് പ്രത്യേകം ശ്രദ്ധിക്കുക.
* ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പൊതുജനാരോഗ്യ നിയമപ്രകാരം പരിശോധനകൾ നടത്തി കർശനനടപടി സ്വീകരിക്കും.

➣ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത:
* മലിനമായ വെള്ളം കാരണം കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പോലുള്ള ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.