* ജൂൺ 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സ്മാർട് ലാൻഡ് ഗവേണനൻസ് പ്രമേയമാക്കി കേരള സർക്കാരിന്റെ റവന്യൂ, സർവെ, ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഭൂമി ദേശീയ കോൺക്ലേവ് ജൂൺ 25 മുതൽ 28 വരെ നടക്കും. ജൂൺ 25ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ജൂൺ 26, 27 ദിവസങ്ങളിൽ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലിൽ കോൺക്ലേവും 28ന് ഫീൽഡ് സന്ദർശനവും നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രിമാരും റവന്യൂ-സെറ്റിൽമെൻറ് കമ്മിഷണർമാരും സർവെ ഡയറക്ടർമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങിലും കോൺക്ലേവിലും പങ്കെടുക്കും.
ഡിജിറ്റൽ സർവെ അതിന്റെ മൂന്നാംഘട്ടത്തിലാണ്. അരുണാചൽ പ്രദേശ്, ചത്തീസ്ഗഢ്, തമിഴ്‌നാട്, ഹരിയാന, ആന്ധ്രപ്രദേശ്, ഡെൽഹി, ഹിമാചൽപ്രദേശ്, ഗോവ, കർണ്ണാടക, മധ്യപ്രദേശ്, പുതുച്ചേരി, മണിപ്പൂർ, രാജസ്ഥാൻ, മഹാരാഷ്ട്ര, അസം, ഝാർഖണ്ഡ്, നാഗാലാൻറ്, സിക്കിം, തെലങ്കാന, ത്രിപുര, ഉത്താരാഖണ്ഡ്, പശ്ചിമ ബംഗാൾ, ചണ്ഡീഗഢ്, ദാദ്ര നാഗർ ഹവേലി, ദാമൻ ആന്റ് ദിയു, ലഡാക് എന്നീ 26 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സർവെ, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.
കോൺക്ലേവിൽ രണ്ടു ദിവസങ്ങളിലായി ലാന്റ് ഗവേണൻസിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അനുഭവങ്ങളും കേരളത്തിന്റെ നേട്ടങ്ങളുടെ വെളിച്ചത്തിൽ വിവിധ സെഷനുകളിലായി പങ്കുവയ്ക്കും. അന്തർദ്ദേശീയ, ദേശീയ തലത്തിൽ ഈ രംഗത്തെ വിദഗ്ദ്ധരും സെഷനുകളിൽ പങ്കെടുക്കും. കേരളത്തിന്റെ ‘എന്റെ ഭൂമി’ പോർട്ടൽ അടക്കമുള്ള വിപ്ലവാത്മകമായ നേട്ടങ്ങളെ ലോകത്തിനു മുമ്പിലും ദേശീയ തലത്തിലും ഉയർത്തിക്കാട്ടുന്നതോടൊപ്പം രണ്ടാം ഭൂപരിഷ്‌ക്കരണ മുന്നേറ്റത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്ന സാങ്കേതിക, ഭരണ നേട്ടങ്ങളും ചർച്ച ചെയ്യപ്പെടും.
കോൺക്ലേവിനോടൊപ്പം ഉദയ് സമുദ്രയിൽ നടക്കുന്ന ഡിജിറ്റൽ സർവെ എക്‌സ്‌പോ ഭൂഭരണ രംഗത്തെ ഏറ്റവും മികച്ച സംവിധാനങ്ങളും രീതികളും മുന്നേറ്റങ്ങളും സാങ്കേതിക മുൻകൈകളും പ്രദർശിപ്പിക്കും. കോൺക്ലേവിന്റെ അവസാനത്തെ ദിവസം വിവിധ ജില്ലകളിൽ നടക്കുന്ന ഫീൽഡ് സന്ദർശനം സംസ്ഥാനത്ത് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച ഡിജിറ്റൽ സർവെ നേരിട്ടു കാണാനും ചാലകശക്തികളായ ഉദ്യോഗസ്ഥരോടും മറ്റ് സ്റ്റേക്ക് ഹോൾഡർമാരോടും സംവദിക്കാനും അങ്ങേയറ്റം പൊതുജന കേന്ദ്രീകൃതമായ ജനകീയ സർവെ നേരിൽകാണാനും അവസരം ഒരുക്കും.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംസ്ഥാനത്തെ ഡിജിറ്റൽ സർവെ റവന്യൂ, സർവെ, രജിസ്‌ട്രേഷൻ വകുപ്പുകളെ ഒറ്റ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിച്ച് കാര്യക്ഷമതയുള്ള ഭൂമാനേജ്‌മെന്റിന് വഴിയൊരുക്കും. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ തന്നെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ലാന്റ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം ‘എന്റെ ഭൂമി’ ഒക്ടോബർ 22ന് തുടങ്ങിയിരുന്നു.
ഡിജിറ്റൽ സർവെ പദ്ധതിയുടെ ഭാഗമായി മുന്ന് ഘട്ടങ്ങളിലായി 490 വില്ലേജുകളിൽ ഫീൽഡ് സർവെ അരംഭിച്ചു. ഇതിൽ 311 വില്ലേജുകളിൽ ഫീൽഡ് സർവെ പൂർത്തിയാക്കുകയും, 179 വില്ലേജുകളിൽ സർവെ ജോലികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി 53.62 ലക്ഷം ലാന്റ് പാഴ്‌സലുകളിലായി 7.31 ലക്ഷം ഹെക്ടർ സ്ഥലത്തിന്റെ സർവെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ഡിജിറ്റൽ റീസർവേ നടപടികളിൽ കേരളത്തെ രാജ്യത്തിന്റെ മാതൃകയായി കണ്ട് നിരവധി സംസ്ഥാനങ്ങളിലെ സർവെ വിഭാഗം ഉദ്യോഗസ്ഥർ ഇവിടെയെത്തി പരിശീലനം നേടിയിരുന്നു. ഇനിയും സംസ്ഥാനങ്ങൾ പരിശീലനത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
ഡിജിറ്റൽ റീ സർവെ പൂർത്തിയായ വില്ലേജുകളിൽ നവംബർ മാസം മുതൽ ഭൂ സമ്പന്ധമായ വിവരങ്ങൾ അടങ്ങുന്ന ഒരു ഡിജിറ്റൽ റവന്യൂ കാർഡ് പുറത്തിറക്കുകയാണ്. അധികരിച്ച ഭൂമിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതിന് സഹായിക്കുന്ന സെറ്റിൽമെന്റ് ആക്ട് നടപ്പാക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സുതാര്യവും സാങ്കേതികമികവുള്ളതും ജനകേന്ദ്രീകൃതവുമായ ഭൂമിരേഖാപരിപാലനവും ഭൂവിതരണത്തിൽ സാമൂഹ്യനീതിയും ഉറപ്പു വരുത്താനുള്ള കേരളത്തിന്റെ മികച്ച ശ്രമങ്ങളും നേട്ടങ്ങളും ദേശീയ തലത്തിൽ പങ്കുവയ്ക്കാനുള്ള ഒരു വേദിയാണ് ഭൂമി കോൺക്ലേവ് എന്നും റവന്യൂ മന്ത്രി അറിയിച്ചു.
ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീത, സർവെ ഡയറക്ടർ സിറാം സാംബശിവ റാവു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.