* നടപടി ഭക്ഷ്യ കമ്മീഷൻ ഇടപെടലിനെ തുടർന്ന്

ഇടുക്കി ഉടുമ്പൻചോല ഗവൺമെന്റ് ഹൈസ്‌കൂളിലെ യു.പി. വിഭാഗം കുട്ടികൾക്കും ഉച്ചഭക്ഷണം നൽകാൻ സർക്കാർ ഉത്തരവ്. ഈ സ്‌കൂളിലെ യു.പി. വിഭാഗം കുട്ടികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സർക്കാർ കരുതലായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ഇടപെടലാണ് ഉത്തരവിന് വഴിതെളിച്ചത്.

പിഎം പോഷൺ പദ്ധതിയുടെ മാർഗരേഖ പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള സ്‌കൂളുകളിലെ കുട്ടികളെയാണ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ  ഉൾപ്പെടുത്തുന്നത്. എന്നാൽ ഈ സ്‌കൂളിലെ എൽ.പി., ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് സർക്കാർ അംഗീകാരമുണ്ടെന്ന വസ്തുതയും ഉടുമ്പൻചോല മേഖലയിലെ സാധാരണക്കാരായ തമിഴ് തോട്ടം തൊഴിലാളികളുടെ മക്കളാണ് തമിഴ് യു.പി. മീഡിയത്തിൽ അധ്യയനം നടത്തുന്നതെന്ന സാഹചര്യവും കണക്കിലെടുത്ത് സ്പെഷ്യൽ കേസായി പരിഗണിച്ചാണ് അനുമതി.

ഉടുമ്പൻചോല ഗവൺമെന്റ് ഹൈസ്‌കൂളിനെ 2011-12 ൽ തമിഴ് ഹൈസ്‌കൂളായി ഉയർത്തിയെങ്കിലും യു.പി.വിഭാഗത്തിന് അനുമതി ഇല്ലായിരുന്നു. യു.പി ക്ലാസ്സുകളിൽ പഠിക്കുവാൻ കുട്ടികൾക്ക് അവസരം ഇല്ലാതെവന്നപ്പോൾ കുട്ടികളുടെ പഠനാവസരം നഷ്ടപ്പെടാതിരിക്കാൻ വർഷങ്ങളായി സ്‌കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ തമിഴ് മീഡിയം യു.പി വിഭാഗം ക്ലാസ്സുകൾ അംഗീകാരമില്ലാതെ പ്രവർത്തിച്ചുവരികയായിരുന്നു. അംഗീകാരമില്ലാത്തതിനാൽ യു.പി. വിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളോ, സൗജന്യ ഉച്ചഭക്ഷണമോ ലഭ്യമല്ലായിരുന്നു.

2024-25 അധ്യയന വർഷത്തിൽ 47 കുട്ടികൾ യു.പി. വിഭാഗത്തിൽ പഠിക്കുന്നതായും മേഖലയിലെ സാധാരണ ജനങ്ങളുടെ ജീവിതസാഹചര്യം കണക്കിലെടുത്ത് ഉടുമ്പൻചോല ഗവൺമെന്റ് ഹൈസ്‌കൂളിൽ സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന യു.പി. വിഭാഗം കുട്ടികളെ കൂടി പി.എം. പോഷൺ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ  സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.