വ്യവസായരംഗത്ത് കേരളത്തിൻ്റെ വിസ്മയമുന്നേറ്റത്തിന്റെ ഉദാഹരണമായ കിൻഫ്ര (Kerala Industrial Infrastructure Development Corporation) കഴിഞ്ഞ നാല് വർഷം കൊണ്ട് സ്വന്തമാക്കിയത് ചരിത്രനേട്ടം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും, അതിലൂടെ 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ ഏറ്റവും മികച്ച പ്രതിഫലനമാണിത്.
2011-16 കാലത്ത് 786.8 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ഉണ്ടായിരുന്നത്. നിലവിലെ സർക്കാരിന്റെ നാല് വർഷത്തെ പ്രവർത്തനം കൊണ്ട് അന്നുണ്ടായ നിക്ഷേപത്തിന്റെ നാലിരട്ടിയിലധികം നിക്ഷേപം കൈവരിക്കാനും, ഏഴ് ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 1511 കോടിയുടെ റെക്കോർഡ് നിക്ഷേപസമാഹരണവും രണ്ടാം പിണറായി സർക്കാരിന്റെ ഈ കാലയളവിൽ കിൻഫ്ര മറികടന്നിട്ടുണ്ട്. അന്ന് സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളേക്കാൾ കൂടുതൽ തൊഴിലവസരങ്ങളും ഈ കാലയളവിൽ കിൻഫ്രയ്ക്ക് ഉണ്ടാക്കാൻ സാധിച്ചു.

ടാറ്റ എലക്‌സി, വെൻഷൂർ, അഗാപ്പെ, ഹൈക്കോൺ, വിൻവിഷ് ടെക്‌നോളജീസ്, ട്രാൻസ് ഏഷ്യൻ ഷിപ്പിംഗ് കമ്പനി, വി ഗാർഡ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിക്ഷേപം കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിലേക്ക് ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ വ്യാവസായിക സാധ്യതകളിൽ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന താൽപര്യത്തെ സൂചിപ്പിക്കുന്നു.പുതുതായി തിരുവനന്തപുരത്ത് ആരംഭിച്ച മിനി ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടന ദിവസം തന്നെ മുഴുവൻ സ്ഥലവും രജിസ്റ്റർ ചെയ്യപ്പെട്ടു എന്നത് നിക്ഷേപകരുടെ താൽപ്പര്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
എറണാകുളത്ത് നിർമ്മാണം പുരോഗമിക്കുന്ന പെട്രോ കെമിക്കൽ പാർക്കിലേക്ക് ഇതിനോടകം വലിയ നിക്ഷേപങ്ങൾ കടന്നുവന്നിട്ടുണ്ട്. കണ്ണൂരിൽ പുതിയ കിൻഫ്ര പാർക്ക് ഉദ്ഘാടനം ചെയ്തതും സംസ്ഥാനത്തിന്റെ വ്യവസായ ഭൂപടത്തിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്.
അടിസ്ഥാന സൗകര്യ വികസനം, നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം, സുതാര്യമായ നയങ്ങൾ എന്നിവയിലൂടെ സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിലും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിലും കിൻഫ്രയുടെ പങ്ക് നിർണായകമാണ്.
കരുത്തോടെ കേരളം- 58