കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ രണ്ടാം ദിനത്തിൽ പ്രേക്ഷക പ്രീതി നേടി മേളയിലെ ഡോക്യുമെന്ററി വിഭാഗത്തിലെ വിവിധ ചിത്രങ്ങൾ. തികച്ചും പുതുമയാർന്നതും വൈവിധ്യമാർന്നതുമായ ഡോക്യുമെന്ററികളുടെ നിരയാണ് ഇത്തവണ ഐ.ഡി.എസ്.എഫ്.എഫ്.കെ ചലച്ചിത്രപ്രേമികൾക്കുമുന്നിൽ എത്തിച്ചത്. കൈരളി, ശ്രീ, നിള തീയേറ്ററുകളിലെ മൂന്ന് സ്‌ക്രീനുകളിലായി രാവിലെ 9.15നോടെ ആരംഭിച്ച പ്രദർശനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഡോക്യുമെന്ററികൾക്ക് പുറമെ വിവിധ ചലച്ചിത്രമേളകളിൽ പുരസ്‌കാരാർഹമായ ഹ്രസ്വചിത്രങ്ങളും, കഥ-കഥേതര വിഭാഗത്തിലെ ചിത്രങ്ങളും മ്യൂസിക് തുടങ്ങിയ വിഭാഗത്തിലെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.
അന്താരാഷ്ട്രത്തലത്തിൽ ചർച്ചയായ ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ‘ഇസ്റിയൽ ഈസ് റിയൽ നൗ’, ട്രാൻസ്‌വ്യക്തിയുടെ ജീവിതയാത്രയെ വരച്ചുകാണിക്കുന്ന ‘മഞ്ജുനാഥ് റ്റു മഞ്ചമ്മ: ക്രോണിക്കിൾസ് ഓഫ് എ ട്രാൻസ്ജെൻഡർ’, പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീ കർഷകരുടെ നിശബ്ദ വിപ്ലവത്തിന്റെ കഥയായ ‘വൺ സീഡ് അറ്റ് എ ടൈം’, ആത്മസംഘർഷങ്ങൾക്കിടയിലും കലയോടുള്ള തന്റെ അഭിനിവേശം പിന്തുടരുന്ന സുഹാഷ്യയുടെ ‘അയാം ജസ്റ്റ് എ ഫിലിം സ്റ്റുഡന്റ്’, കർണാടകയിൽ ജനാധിപത്യം പ്രവർത്തിക്കുന്നതെങ്ങനെയെന്ന ആഴത്തിലുള്ള ഒരു നേർക്കാഴ്ചയൊരുക്കിയ ‘സംഗമ’, ഡോ. ബാബാസാഹേബ് അംബേദ്കറിന്റെ ജീവിതപ്രഭാവത്തിന്റെ നിറവിലൊരുക്കിയ ‘ഇൻ ദി ഷാഡോ ഓഫ് മിസ്റ്റർ അംബേദ്കർ’, ഒരു സിനിമാ വിദ്യാർത്ഥിയുടെ അഹമ്മദാബാദ് മുതൽ വയനാടുവരെയുള്ള യാത്രയുടെ കൂടെ സഞ്ചരിക്കുന്ന ‘എ ബ്രീഫ് മൊമെന്റ് ഓഫ് ആബ്‌സൻസ്’എന്നിങ്ങനെ മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ച ചിത്ര ങ്ങളുടെ നിര നീളുന്നു.
