നൂറ്റിമൂന്ന് വയസ്സായ കരുണാകര പണിക്കർ ഇന്ന് ഡിജിറ്റലാണ്. പെൻഷൻ വന്നോ എന്നറിയാനും പ്രിയപ്പെട്ടവരോട് വീഡിയോ കോളിൽ സംസാരിക്കാനും ഇഷ്ടമുള്ള പഴയപാട്ടുകൾ കേൾക്കാനും കഴിയും വിധം അദ്ദേഹം ‘സ്മാർട്ട്’ ആയിരിക്കുന്നു. അദ്ദേഹത്തെ സ്മാർട്ടാക്കുന്നതാകട്ടെ 73 വയസ്സുള്ള മകൻ രാജനും. ഇങ്ങോട്ടും അങ്ങോട്ടുമുള്ള ഫോൺ വിളകൾക്കപ്പുറത്തേക്കുള്ള മൊബൈൽ ഫോൺ സാധ്യതകൾ ആദ്യമായി അറിഞ്ഞത് രാജനാണ്. മറ്റു പലരും വിശ്രമജിവീതത്തിലേക്ക് പോകുന്ന ഈ പ്രായത്തിലും മികച്ച കർഷകനാണ് രാജൻ.
‘ഒന്നു തൊട്ടാൽ മതി, ബാക്കി എല്ലാം സുഖമല്ലേ,’ എന്നാണ് രാജൻ പറയുന്നത്. കൃഷി സംബന്ധമായ എല്ലാ കാര്യത്തിനും ഇന്ന് രാജൻ ആശ്രയിക്കുന്നത് സ്മാർട്ട് ഫോണിനെയാണ്. യൂട്യൂബിൽ കൃഷി സംബന്ധമായ വീഡിയോകൾ സ്ഥിരമായി കാണുന്നു. വളം എങ്ങനെ ഉപയോഗിക്കണം, പുതിയ കൃഷിമുറകൾ എന്തൊക്കെയാണ്, കാലാവസ്ഥയെ എങ്ങനെ നേരിടണം എന്നതിനെ സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഇടങ്ങളിലെ വ്യത്യസ്ത അറിവുകൾ രാജന് ലഭിക്കുന്നു. പല പരീക്ഷണങ്ങൾക്കും അത് അദ്ദേഹത്തിന് അവസരം നൽകുന്നു.
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായ പുല്ലമ്പാറ സ്വദേശികളാണ് ഈ അച്ഛനും മകനും. അനുദിനം മുന്നേറുന്ന സാങ്കേതിക ചുവടുവെയ്പ്പുകൾക്കൊപ്പം സഞ്ചരിക്കാൻ ഗ്രാമവാസികളെ സജ്ജമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ‘ഡിജി പുല്ലമ്പാറ’ പദ്ധതിയുടെ ഗുണഭോക്താവാണ് രാജൻ. ഡിജി പുല്ലമ്പാറ പദ്ധതിയുടെ ഭാഗമായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ‘ഗൂഗിൾ പേ’യും ‘യുപിഐ’ ഇടപാടുകളും രാജൻ തന്റെ നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തി.

മുമ്പ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ല് അടയ്ക്കാൻ നീണ്ട ക്യു നിന്നിരുന്ന തനിക്ക് അത് നൽകുന്ന ആശ്വാസം ചില്ലറയല്ലെന്ന് രാജൻ പറയുന്നു. മാത്രമല്ല യാത്രാ ചെലവും ലാഭിക്കാനായി. ഇന്നിപ്പോൾ വീട്ടിൽ ഇരുന്നാണ് രാജന്റെ ഒട്ടുമിക്ക പണമിടപാടുകളും. ഫേസ്ബുക്കും വാട്‌സ്‌ആപ്പും അദ്ദേഹം ഉപയോഗിച്ചു തുടങ്ങി. രാജന് ഏറ്റവും സന്തോഷം നല്കിയത്, തന്റെ അച്ഛൻ കരുണാകര പണിക്കരും ഫോൺ ഉപയോഗത്തെക്കുറിച്ച് അറിയാൻ താത്പര്യം പ്രകടിപ്പിച്ചതാണ്. ‘ഇതിൽ എങ്ങനെയാണ് പൈസ പോകുന്നത്?, എങ്ങനെയാണ് വരുന്നത്?, പഴയ പാട്ടുകൾ കേൾക്കാൻ കഴിയുമോ?’ അച്ഛന്റെ ചോദ്യങ്ങൾക്ക് രാജൻ അധ്യാപകനാകും. പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ പുതിയ അറിവിലേക്ക് കരുണാകര പണിക്കർ മുന്നേറുമ്പോൾ, മകന്റെ കണ്ണുകളിൽ അഭിമാനമാണ്. ‘എന്റെ അച്ഛൻ ഇന്നും പഠിക്കുന്നു. ഞാനാണ് അദേഹത്തെ പഠിപ്പിക്കുന്നത്. അതാണ് എന്റെ വലിയ സന്തോഷം,’ രാജൻ പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഗ്രാമം എന്ന നിലയിൽ ശ്രദ്ധേയമായ പുല്ലമ്പാറ ഗ്രാമത്തിലെ ഡിജിറ്റൽ പരിഷ്‌കരണ പദ്ധതിയാണ് ഡിജി പുല്ലമ്പാറ. 14 മുതൽ 65 വയസ് പ്രായമുള്ളവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. രാജനുൾപ്പെടെ 3300 പേർക്കാണ് പരിശീലനം ലഭിച്ചത്. സ്മാർട്ട് ഫോൺ ഉപയോഗം, വാട്‌സ്ആപ് വീഡിയോ കോൾ, ഓഡിയോ കോൾ, ഫോട്ടോയും വിഡിയോയും ഡൗൺലോഡ് ചെയ്യൽ, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവ പരിചയപ്പെടുത്തൽ, മോബൈൽ ബാങ്കിങ് തുടങ്ങിയവയാണ് പാഠ്യ വിഷയം. 2022 സെപ്തംബർ 21ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി മാറിയ പുല്ലമ്പാറയിലെ ഡിജിറ്റൽ വിപ്ലവം ഇവരിലൂടെ തുടരുകയാണ്.
