കൊച്ചി: കൃഷിയും കര്‍ഷകരും ഏറെ വെല്ലുവിളി നേരിടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ നാടിന് മാതൃകയാവുകയാണ് കൂവപ്പടിയിലെ സ്വാശ്രയ കര്‍ഷക വിപണി. മികച്ച പ്രവര്‍ത്തനത്തിലൂടെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം വിപണിയെ തേടിയെത്തി. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിപണിയായി കൂവപ്പടി സ്വാശ്രയ കര്‍ഷക വിപണിയെ സംസ്ഥാന കൃഷി വകുപ്പ് തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറില്‍ നിന്നും വിപണി പ്രസിഡന്റ് ടി.ഒ.ജോര്‍ജ്, വൈസ് പ്രസിഡന്റ് എം.ഡി.വര്‍ഗീസ്, ട്രഷറര്‍ കെ.പി.ജോസ്, വി.എഫ്.പി.സി.കെ അസി.മാനേജര്‍ ധന്യാജോണ്‍, മുന്‍ പ്രസിഡന്റ് പി.വി സക്കറിയ  എന്നിവര്‍ ചേര്‍ന്ന് വിപണിക്കുളള ബഹുമതി ഏറ്റുവാങ്ങി. 2016 ല്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ വിപണി കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനവും നേടിയിരുന്നു. ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് അത്താണിയാകുക എന്ന ലക്ഷ്യത്തോടെ ചെറിയ രീതിയില്‍ 2000 ല്‍ ആരംഭിച്ച വിപണിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ വിറ്റ് വരവ് 6 കോടി 80 ലക്ഷം രൂപയാണ്. കൂവപ്പടി ബ്ലോക്കിന് കീഴിലെ  കൂവപ്പടി, വേങ്ങൂര്‍, മുടക്കുഴ, ഒക്കല്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് അവരുടെ വില്‍പനങ്ങള്‍ വിറ്റഴിക്കാനും മാന്യമായ വില ലഭിക്കാനുമുളള ഇടത്താവളമായി ഇന്ന് വിപണി മാറിക്കഴിഞ്ഞു. വിപണിയുടെ കീഴില്‍ ഒരു വനിതാ യൂണിറ്റടക്കം 23 സ്വാശ്രയ കര്‍ഷക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘത്തിലെ ഏറ്റവും കുറഞ്ഞ അംഗ സംഖ്യ പത്താണ്. അഞ്ഞൂറ് ഏത്തവാഴ കൃഷി ചെയ്യുകയോ അല്ലെങ്ങില്‍ അമ്പത് സെന്റില്‍ പച്ചക്കറി കൃഷി നടത്തുകയോ ചെയ്യുന്ന കര്‍ഷകര്‍ക്കാണ് സംഘത്തില്‍ അംഗത്വം നല്‍കുന്നത്. ഇവര്‍ വാണിജ്യാടിസ്ഥാനത്തില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇറക്കിയിരിക്കുന്ന പച്ചക്കറി കൃഷിയിലെ ഉല്‍പന്നങ്ങളാണ് വിപണിയിലെത്തുന്നതില്‍ ഭൂരിഭാഗവും. ഇതിന് പുറമേ ഈ പ്രദേശങ്ങളിലെ ചെറുകിട സ്വകാര്യ കര്‍ഷകരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇവിടേക്കെത്തിക്കുന്നുണ്ടെന്ന് സമിതി പ്രസിഡന്റ് ടി.ഒ.ജോര്‍ജ് പറയുന്നു. ബുധന്‍, ഞായര്‍ ദിവസങ്ങളില്‍  ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതലാണ് കൂവപ്പടി തോട്ടുവായിലുളള വിപണിയില്‍ സാധനങ്ങളുടെ വില്‍പന ആരംഭിക്കുന്നത്. കിലോക്ക് വില നിശ്ചയിച്ച ശേഷം പരസ്യ ലേലത്തിലുടെയാണ് വില്‍പന. എറണാകുളം, തൃപ്പൂണിത്തുറ, മരട്, ആലുവ, പെരുമ്പാവൂര്‍,കോതമംഗലം പ്രദേശങ്ങളില്‍ നിന്നുളള മൊത്തക്കച്ചവടക്കാരും മറ്റ് ആവശ്യക്കാരും ഇത് മനസിലാക്കി തന്നെ ഇങ്ങോട്ടെക്കെത്തും. വിവാഹം പോലുളള സ്വാകാര്യ ആവശ്യങ്ങള്‍ക്കായുളള പച്ചക്കറികള്‍ക്കായും ആവശ്യക്കാര്‍ ഇങ്ങോട്ടേക്കെത്താറുണ്ട്.  സാധാരണ ഗതിയില്‍ അഞ്ച് മണിയോടെ കച്ചവടം അവസാനിക്കാറുണ്ടെങ്കിലും ഓണം പോലുളള ഉത്സവ സീസണുകളില്‍ ഇത് രാത്രി പന്ത്രണ്ട് മണി വരെ നീളും. ശരാശരി ആറ് ലക്ഷം രൂപയുടെ കച്ചവടമാണ് ഒരു ചന്ത ദിവസം ഇവിടെ നടക്കുന്നത്. വിവിധയിനം പച്ചക്കറികള്‍ക്ക് പുറമേ ആട്, കോഴി, താറാവ് തുടങ്ങി വളര്‍ത്തു ജീവികളും ഇവിടെ വില്‍പനക്കായി എത്താറുണ്ട്. വിഷാംശമില്ലാത്ത ജൈവ പച്ചക്കറികള്‍ ജനങ്ങളിലേക്കെത്തിക്കുക, ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മാന്യമായ വില ലഭിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സര്‍ക്കാരിന്റെ സഹായത്തോടെയാണ്  നാമമാത്ര അംഗങ്ങളുമായി 2000ല്‍ ഇവിടെ സ്വാശ്രയ കര്‍ഷക വിപണി തുടങ്ങുന്നത്. വി.എഫ്.പി.സി.കെയുടെ മേല്‍ നോട്ടവും ഭരണ സമിതികളുടെ ചിട്ടയായ പ്രവര്‍ത്തനവുമാണ് വിപണിയുടെ വളര്‍ച്ചക്ക് പിന്നിലെന്ന് വൈസ് പ്രസിഡന്റ് എം.ഡി.വര്‍ഗീസ് പറയുന്നു.  തുടര്‍ച്ചയായി രണ്ട് വര്‍ഷം 20000 രൂപയുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന സ്വാശ്രയ കര്‍ഷക സംഘത്തിലെ കര്‍ഷകന് മൂന്നാം വര്‍ഷം മുതല്‍ വിപണിയില്‍ അംഗത്വം ലഭിക്കും. ഇത്തരത്തില്‍ മുന്നൂറിലധികം അംഗങ്ങളാണ് ഇപ്പോള്‍ സ്വാശ്രയ കര്‍ഷക വിപണിയിലുളളത്. കര്‍ഷകരില്‍ നിന്നെടുക്കുന്ന ഉല്‍പന്നങ്ങളുടെ വില ഒരാഴ്ചക്കകം നല്‍കുന്നതാണ് വിപണിയിലെ പതിവ് രീതി. എന്നാല്‍ അത്യാവശ്യഘട്ടത്തില്‍ ഇത് നേരത്തേയും നല്‍കാറുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് അഞ്ച് ശതമാനം ലാഭ വിഹിതവും നല്‍കുന്നുണ്ട്.  പ്രളയം വിപണിയിലെ കര്‍ഷകരേയും ദോഷകരമായി ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് പ്രവര്‍ത്തനം സജീവമാക്കുകയാണ് വിപണി.
 ക്യാപ്ഷൻ: കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറില്‍ നിന്നും കൂവപ്പടി സ്വാശ്രയ കര്‍ഷക വിപണി ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.