മഞ്ചേരിയുടെ ഹൃദയ ഭാഗത്ത് ചരിത്ര സ്മരണങ്ങള്‍ ഉണര്‍ത്തി ആധുനിക രീതിയില്‍ പുനര്‍നിര്‍മിച്ച ബസ്സ് ബേ കം ഷോപ്പിങ് കോംപ്ലക്സ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ 9.5 കോടി രൂപ ചിലവിലാണ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിച്ചത്. യു.എ. ലത്തീഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇത്തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആധികാരിക വികസനത്തിന് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പഴയ ബസ് സ്റ്റാന്‍ഡ് അപകടത്തിലാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2023 ല്‍ കെട്ടിടം പൊളിക്കുകയും പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. ഇപ്പോള്‍ 38167 ചതുര അടിയില്‍ മൂന്നു നിലകളിലായി ഗ്രൗണ്ട് ഫ്‌ളോറില്‍ 34 മുറികളും ഒന്ന്, രണ്ട് നിലകളില്‍ 30 മുറികളുമാണ് ഷോപ്പിംഗ് കോംപ്ലക്സില്‍ സജ്ജമാക്കിയിട്ടുള്ളത്. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ സ്ഥലം റോഡ് വീതികൂട്ടാന്‍ നഗരസഭ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. ഡ്രെയിനേജ് മാറ്റി സ്ഥാപിക്കുന്നതോടെ മലപ്പുറം പാണ്ടിക്കാട് റോഡിന്റെ വീതി കൂടും. വ്യാപാരികളെ പുതിയ കെട്ടിടത്തിലേക്ക് പുനര്‍വിന്യസിക്കുകയും അവര്‍ക്കാവശ്യമായ ലൈസന്‍സ് നല്‍കുന്ന നടപടികള്‍ തുടങ്ങുകയും ചെയ്തു.

പരിപാടിയില്‍ മഞ്ചേരി നഗരസഭയിലെ റോഡുകള്‍ വീതി കൂട്ടാന്‍ സ്ഥലം നല്‍കിയ ഭൂവുടമകളെ ആദരിക്കുകയും നാട്ടുകാര്‍ക്കായി ഗാനമേള സംഘടിപ്പിക്കുകയും ചെയ്തു.