വൈത്തിരി താലൂക്കിലെ ഉന്നതികളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് സഞ്ചരിക്കുന്ന റേഷൻകട സേവനം ലഭ്യമാക്കാൻ സർക്കാർ അനുമതി. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നടത്തിയ സന്ദർശനത്തിൽ പരപ്പൻപാറ ഉന്നതികളിൽ താമസിക്കുന്നവർക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നതായി മനസിലാക്കിയിരുന്നു. കമ്മീഷൻ പൊതുവിതരണ വകുപ്പിനോടും സർക്കാരിനോടും ഈ മേഖലയിൽ സഞ്ചരിക്കുന്ന റേഷൻകട സേവനം ആരംഭിക്കണമെന്ന് ശുപാർശ നൽകി. തുടര്‍ന്നാണ് പരപ്പൻപാറ, ആനപ്പാറ, വട്ടക്കുണ്ട്, അമ്പ എന്നീ ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകടയുടെ സേവനം ആരംഭിക്കാൻ അനുമതി നൽകിയത്. പുതിയ സംവിധാനത്തിലൂടെ ഗുണഭോക്താക്കൾക്ക് റേഷൻ സാധനങ്ങൾ നേരിട്ട് തങ്ങളുടെ വീടിനടുത്ത് ലഭ്യമാകും. ഗോത്രവർഗ്ഗ കുടുംബങ്ങളുടെ ജീവിതമാനത്തിൽ മാറ്റം വരുത്തുന്ന തീരുമാനം നടപ്പിലാക്കുന്നതിന് മുൻകൈയെടുത്ത പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ നടപടിയെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അഭിനന്ദിച്ചു.