മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, അത് ഇല്ലാതാക്കുന്നതിനായി കുട്ടികള്‍ കായികരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. ചിറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ ഇന്ന് മയക്കുമരുന്നിന്റെ ഉപയോഗം അപകടകരമായ നിലയില്‍ വര്‍ധിച്ചുവരികയാണ്. കായിക പരിശീലനത്തില്‍ ഏര്‍പ്പെടുന്നത് വഴി ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നും കുട്ടികളെയും യുവജനങ്ങളെയും അകറ്റാനാവും. കായികപരമായ ഒരു ജീവിതശൈലിയിലൂടെ ലഹരിയുടെ വഴികളില്‍ നിന്ന് മാറി, ആരോഗ്യകരമായ സമൂഹം പടുത്തുയര്‍ത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ചു മാസത്തിനുള്ളില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൊത്തം അഞ്ചു കോടി രൂപ വകയിരുത്തിയാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. ആദ്യ ഘട്ടത്തില്‍ രണ്ടു കോടി രൂപ ഉപയോഗിച്ച് ഗ്രൗണ്ട് ഡെവലപ്മെന്റ്, ഡ്രയിന്‍, ഫെന്‍സിംഗ്, റീട്ടൈനിങ് വാള്‍, കോമ്പൗണ്ട് വാള്‍, ഗേറ്റ് എന്നിവയുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കുക.
സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ കെ.എസ്. ഇ. ബി സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി. മുരുകദാസ് മുഖ്യാതിഥിയായി. ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എല്‍. കവിത അധ്യക്ഷത വഹിച്ചു. എസ്.കെ.എഫ്.എ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എ. പി. എം. മുഹമ്മദ് അഷ്‌റഫ് പദ്ധതി വിശദികരണം നടത്തി. ചിറ്റൂര്‍ തത്തമംഗലം സഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എം. ശിവകുമാര്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് സലിം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുമതി, ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ എസ്. ബിന്ദു, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജയ്‌സണ്‍ ഹിലാരിയോസ്, കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റ് അസോസിയേഷന്‍ രക്ഷാധികാരി ടി.രാജു എവര്‍ പങ്കെടുത്തു.