നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുറ്റിയാര്‍വാലി സ്വദേശികളായ സരസ്വതിയ്ക്കും ഭര്‍ത്താവ് പി.രാജാമണിയ്ക്കും പട്ടയം ലഭിച്ചത്. ഇനി സ്വന്തം ഭൂമില്‍ വീട് വെയ്ക്കാം എന്ന സന്തോഷത്തിലാണ് ഇരുവരും. ദേവികുളം താലൂക്കില്‍ കുറ്റിയാര്‍വാലിയിലുള്ള ഗുഡാര്‍മല എസ്റ്റേറ്റിലെ കൂലിപ്പണിക്കാരാണ് ഇവര്‍. ഭൂമിക്ക് പട്ടയം ഇല്ലാത്തതുകൊണ്ട് വീട് വയ്ക്കാന്‍ സാധിക്കാത്തത്  ജീവിതത്തിലെ വലിയ വിഷമമായിരുന്നു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.

2009 മുതല്‍ പട്ടയത്തിനായി ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടുണ്ടെന്നും 2023 ല്‍ നല്‍കിയ അപേക്ഷയിലാണ് തങ്ങള്‍ക്ക്  ഇത്തവണത്തെ പട്ടയ വിതരണത്തില്‍ പട്ടയം ലഭിച്ചതെന്നും പി.രാജാമണി പറഞ്ഞു. പിണറായി
സര്‍ക്കാര്‍ പട്ടയം നല്‍കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതില്‍ സര്‍ക്കാരിനോട് ഏറെ നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേവികുളം താലൂക്കില്‍ 58 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്തത്. താലൂക്കിലെ ഏഴ് ഉന്നതികളില്‍ വനാവകാശ രേഖയും വിതരണം ചെയ്തു. കുറ്റിയാര്‍വാലി വില്ലേജില്‍ നെറ്റിക്കുടി എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലെ രാജശേഖരനും ഭാര്യ ധനവും പുതുക്കാട് ഡിവിഷനിലെ ലക്ഷ്മി രാജനും മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രിയില്‍ റോഷി അഗസ്റ്റിനില്‍ നിന്ന് പട്ടയം ഏറ്റുവാങ്ങി.