ആലപ്പുഴ: പ്രളയാനന്തരം ഉയർത്തെഴുന്നേറ്റ കുട്ടനാടിന്റെ കായൽ സൗന്ദര്യം നുകരാനായി സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ ആരംഭിച്ച പ്രത്യേക ബോട്ട് സർവ്വീസ് കലോത്സവ നഗരിയിലെത്തുന്നവരിൽ ആവേശമുണർത്തുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവർ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ എത്തുമ്പോൾ വളരെ തുച്ഛമായ നിരക്കിൽ കായൽ സൗന്ദര്യം നുകരാനും ജലഗതാഗത വകുപ്പിന്റെ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കലോത്സവം രണ്ട് ദിനം പിന്നിടുമ്പോൾ ആയിരങ്ങളാണ് കുട്ടനാടൻ യാത്രയ്ക്കായി ഈ ബോട്ട് സർവ്വീസ് ഉപയോഗപ്പെടുത്തുന്നത്.
ആലപ്പുഴ ജെട്ടിയിൽ നിന്നും പുറപ്പെട്ട് പുന്നമട, സോമൻ ജെട്ടി, സായ്, മംഗലശ്ശേരി, കുപ്പപുറം, പുഞ്ചിരി ജെട്ടി എന്നിവടങ്ങൾ വഴി തിരികെ ആലപ്പുഴ ജെട്ടിയിൽ എത്തുന്ന തരത്തിലാണ് ബോട്ടിന്റെ സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഒരു മണിക്കൂറാണ് യാത്ര സമയം. ഇരുനില ബോട്ടിന്റെ അപ്പർ ഡെക്കിൽ 50 രൂപയും താഴെ 20 രൂപയുമാണ് നിരക്ക്. കലോത്സവം പ്രമാണിച്ചുള്ള പ്രത്യേക സർവ്വീസാണിത്. രാവിലെ ഏഴു മുതൽ ആരംഭിക്കുന്ന ബോട്ട് സർവ്വീസ് ടൂറിസ്റ്റുകളുടെ ആവശ്യാനുസരണം വൈകിട്ട് വരെ സർവ്വീസ് നടത്തും. പരമാവധി ഒരു ബോട്ടിൽ 90 പേർക്ക് യാത്ര ചെയ്യാം. ദിനംപ്രതി ബോട്ട് സർവ്വീസിന് പരിധി നിശ്ചയിക്കാത്തതിനാൽ ആളുകൾ വരുന്ന മുറയക്ക് പരമാവധി ബോട്ട് സർവ്വീസുകൾ ഇവിടെ നിന്നും ലഭിക്കും. ബോട്ട് യാത്രയുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങൾക്ക് 9400050324, 9400050322 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.