പാർലമെന്റിൽ നിന്നും നിയമസഭയിൽ നിന്നും വ്യത്യസ്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത് ഭരണ സമിതികളാണെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി എല്ലാ ജനപ്രതിനിധികൾക്കും യോജിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശ തലത്തിൽ ഭരണ പക്ഷവും പ്രതിപക്ഷവുമില്ല. ഓരോ അംഗവും വിവിധ വിഷയങ്ങളിൽ ഭരണ നിർവ്വഹണം നടത്തുന്ന ഏതെങ്കിലുമൊരു സ്റ്റാൻറിംഗ് കമ്മിറ്റിയിൽ അംഗമാണ്. എല്ലാ തീരുമാനങ്ങളുമെടുക്കുന്നതും നിർവ്വഹണം നടത്തുന്നതും ഭരണ സമിതികളാണ്. അതിനാൽ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വിശാല താൽപ്പര്യം മുൻനിർത്തി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനപ്രതിനിധികൾക്കും യോജിച്ച് പ്രവർത്തിക്കണമെന്നു മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഇന്ന് കാണുന്ന ത്രിതല പഞ്ചായത്ത്, നഗര ഭരണ സംവിധാനം രൂപപ്പെടുന്നതിന് പിന്നിൽ കേരളത്തിന്റേതായ സവിശേഷ ചരിത്രമുണ്ട്. ഭരണം കേവലം സെക്രട്ടറിയേറ്റിൽ കേന്ദ്രീകരിക്കുന്നതിന് പകരം താഴേത്തട്ടിലേക്ക് എത്തിക്കണമെന്ന് ആദ്യം ശുപാർശ ചെയ്തത് 1957ൽ രൂപീകരിക്കപ്പെട്ട ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമ്മിറ്റിയാണ്. ഗ്രാമതലത്തിൽ ഭരണനിർവഹണത്തിനുള്ള അടിസ്ഥാന യൂണിറ്റായി പഞ്ചായത്തുകൾ മാറുക; തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതികൾക്ക് കൂടുതൽ സ്വയം ഭരണാധികാരം നൽകുക എന്നീ ശുപാർശകളും കമ്മിറ്റി മുന്നോട്ടുവച്ചു.

1967ലെ ഇ.എം.എസ് മന്ത്രിസഭ ദ്വിതല സമ്പ്രദായത്തോടുകൂടിയുള്ള പഞ്ചായത്ത് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. 1987ലെ നായനാർ സർക്കാരിന്റെ കാലത്താണ് ജില്ലാ കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തിയത്. ത്രിതല പഞ്ചായത്ത് സംവിധാനവും ഇന്നത്തെ നിലയിലുള്ള മുനിസിപ്പൽ സംവിധാനവും 73,74 ഭരണഘടനാ ഭേദഗതിക്ക് ശേഷം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവ മുഖേനയാണ് നിലവിൽ വന്നത്. 1995 ഒക്ടോബർ 2 ന് അത് പ്രകാരം ജനപ്രതിനിധികൾ സ്ഥാനമേറ്റെടുക്കുകയും ചെയ്തു. അവിടെയും കേവലമായ പരിഷ്‌കരണമല്ല സംസ്ഥാനം ലക്ഷ്യമിട്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു.

വിപ്ലകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ നിലയിൽ എത്തിക്കുക എന്നത് പ്രധാനമായിരുന്നു. സാമ്പത്തികമായും സ്ഥാപന ശേഷികൊണ്ടും സ്വയംഭരണ അധികാരം നൽകിയും ശാക്തീകരിച്ചുകൊണ്ടുള്ള ഒരു മാതൃകയാണ് നാം തേടിയത്. അതിന് പറ്റുന്ന ജനകീയാസൂത്രണ പ്രസ്ഥാനം 1996 ആഗസ്ത് 17ന് നിലവിൽ വന്നു. തുടർന്ന് സെൻ കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിൽ പൗരാവകാശ രേഖ, അറിയാനുള്ള അവകാശം തുടങ്ങിയവ ഉൾപ്പെടുത്തി സമഗ്രമായ നിയമ ഭേദഗതി 1999 ൽ കൊണ്ടുവന്നു. ഇതോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശക്തമായ സ്വയംഭരണ സംവിധാനങ്ങളായി മാറി.

ഏറ്റവും അവസാനം 2022 ഫെബ്രുവരി 19ന് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിൽ വന്നു. പഞ്ചായത്ത്, ഗ്രാമ വികസനം, നഗരകാര്യം, എഞ്ചിനിയറിംഗ് വിഭാഗം, നഗരഗ്രാമാസൂത്രണം എന്നിങ്ങനെ വിവിധങ്ങളായിരുന്ന വകുപ്പുകളെ ഒറ്റ വകുപ്പാക്കി മാറ്റി. അങ്ങനെ പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനോപകാരപ്രദമായും ഫലപ്രദമായും നടപ്പിലാക്കുന്നതിനുള്ള ഏകീകൃത പ്ലാറ്റ്ഫോം നിലവിൽ വന്നു.

1995 ൽ സ്ഥാനമേറ്റെടുത്ത ജനപ്രതിനിധികൾ ജനകീയാസൂത്രണത്തിൻറെ പിൻബലത്തോടെ പുതിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ സാധ്യമാക്കി. അന്ന് ലഭ്യമല്ലാതിരുന്ന ഒട്ടേറെ സൗകര്യങ്ങൾ ഇന്നത്തെ ജനപ്രതിനിധികൾക്ക് ലഭ്യമാണ്. ഓരോ വർഷവും പദ്ധതി വിഹിതം വർധിപ്പിച്ച് നൽകുന്നുവെന്നും സേവനം വിരൽതുമ്പിൽ ലഭ്യമാക്കുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യ സംസ്ഥാനം ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.