കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച ചിറ്റൂരിലെ എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായി. വിവിധ എക്‌സൈസ് ഓഫീസുകള്‍ ഒരുമിച്ച് പ്രവൃത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കെട്ടിടം, 2015-16 കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ തുടര്‍ച്ചയായാണ് യാഥാര്‍ഥ്യമായത്.

പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്‌ലോര്‍ കൂടാതെ രണ്ട് നിലകളിലായി 1018 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മിച്ചത്. 3.76 കോടി രൂപ വകയിരുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. താഴത്തെ നിലയില്‍ 326 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വാഹന പാര്‍ക്കിങ്, ലോബി, ലോഞ്ച്, ശൗചാലയങ്ങള്‍, തൊണ്ടി മുതല്‍ സൂക്ഷിക്കാനുള്ള മുറി, ലിഫ്റ്റ്, പടിക്കെട്ടുകള്‍, പോര്‍ച്ച് എന്നിവയുണ്ട്.

ഒന്നാം നിലയില്‍ 346 ചതുരശ്ര മീറ്ററില്‍ എക്‌സൈസ് റേഞ്ച് ഓഫീസിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും, ചെറിയ ലോക്കപ്പ് സൗകര്യവും ഒരുക്കിട്ടുണ്ട്. രണ്ടാം നിലയില്‍ 346 ചതുരശ്ര മീറ്ററില്‍ ലോക്കപ്പ് സൗകര്യത്തോടുകൂടിയ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസാണ് പ്രവൃത്തിക്കുക. ഫെബ്രുവരി രണ്ടാം വാരം ഉദ്ഘാടനം ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.