രാജ്യത്താദ്യമായി നഗരനയം അംഗീകരിച്ച സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 മുതൽ 2050 വരെയുള്ള കാലയളവിൽ സംസ്ഥാനത്തിന്റെ നഗരവൽക്കരണത്തിന് ദിശാബോധം നൽകുകയും നഗരവികസനത്തിലൂടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നതാണ് ഈ നഗരനയം. ദീർഘമായ പഠനവും വിപുലമായ കൂടിയാലോചനകളും ഉൾക്കൊണ്ട പ്രക്രിയയിലൂടെയാണ് സംസ്ഥാന സർക്കാർ നയം ആവിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു.

2023-24 സംസ്ഥാന ബജറ്റിലാണ് നഗരനയം രൂപീകരിക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. തുടർന്ന് 2023 ഡിസംബറിൽ ദേശീയ-അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന വിദഗ്ധരെ ഉൾപ്പെടുത്തി ഒരു കമ്മീഷൻ രൂപീകരിച്ചു.

ആ കമ്മീഷൻ സംസ്ഥാനത്താകെ സഞ്ചരിക്കുകയും ഇതുമായി ബന്ധപ്പെട്ട എല്ലാ സ്റ്റേക്ക്‌ഹോൾഡേഴ്‌സുമായി കൂടിയാലോചനകൾ നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2500 പേജ് വരുന്ന ഒരു റിപ്പോർട്ട് 2025 മാർച്ചിൽ മുഖ്യമന്ത്രിക്ക് കൈമാറിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2025 സെപ്റ്റംബറിൽ കൊച്ചിയിൽ അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിച്ചു. 12 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, മേയർമാർ, നഗരകാര്യ വിദഗ്ധർ എന്നിവരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റമല്ല, നഗരവ്യാപനമാണ് കേരളത്തിൽ പ്രധാനമായും സംഭവിക്കുന്നത് എന്ന പ്രത്യേകത പരിഗണിച്ചാണ് നയം രൂപീകരിച്ചിരിക്കുന്നത്. റോഡുകളുടെ ഇരുവശങ്ങളിലായി നീളത്തിൽ വികസിക്കുന്ന ‘റിബൺ ഡെവലപ്‌മെന്റ്’ മാതൃകയാണ് കേരളത്തിൽ കാണുന്നത്. ഇതോടെ നഗര-ഗ്രാമ വ്യത്യാസങ്ങൾ ഇല്ലാതായി, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഏകീകൃത നഗരമേഖലയായി കേരളം മാറുന്ന പ്രവണത ശക്തമാകുന്നു.

2050ഓടെ സംസ്ഥാന ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേർ നഗരവാസികളായിരിക്കുമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദശകത്തിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനം കേരളമാണെന്നും സാമ്പത്തിക സർവേയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. 2011ലെ മാനദണ്ഡങ്ങൾ പ്രകാരം ജനസാന്ദ്രത, തൊഴിൽ ഘടന, ജനസംഖ്യാ മാനദണ്ഡങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് നഗരമേഖലകൾ നിർണ്ണയിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ സമഗ്രമായ നഗരനയം ആവിഷ്‌കരിച്ചത്. നഗരവ്യാപനം മൂലമുണ്ടാകുന്ന പരിസ്ഥിതി സമ്മർദ്ദം, അടിസ്ഥാന സൗകര്യച്ചെലവിന്റെ വർദ്ധന, മാലിന്യസംസ്‌കരണം, പൊതുജനാരോഗ്യം, നഗരഭരണ സംവിധാനങ്ങളുടെ പരിമിതികൾ, മനുഷ്യ-സാങ്കേതിക വിഭവങ്ങളുടെ കുറവ്, ധനകാര്യ വിഭവ സമാഹരണത്തിലെ പോരായ്മകൾ തുടങ്ങിയ അഞ്ച് പ്രധാന വെല്ലുവിളികൾ നയം തിരിച്ചറിഞ്ഞിട്ടുണ്ട്.

നിലവിലുള്ള നിയമങ്ങളും ഭരണസംവിധാനങ്ങളും സമഗ്രമായി പരിഷ്‌കരിക്കുക, മുനിസിപ്പൽ ആക്ട് പുതുക്കുക, നഗരസഭകളിൽ പ്രൊഫഷണൽ കാഡർ രൂപീകരിക്കുക, ഡിജിറ്റൽ ഗവർണൻസ് ശക്തിപ്പെടുത്തുക, ഡാറ്റ അധിഷ്ഠിത നഗരഭരണം നടപ്പാക്കുക എന്നിവയാണ് പ്രധാന ശുപാർശകൾ. മാലിന്യസംസ്‌കരണ രംഗത്ത് ഏകോപിത സംവിധാനത്തിനായി സംസ്ഥാനതല വേസ്റ്റ് മാനേജ്‌മെന്റ് അതോറിറ്റിയുടെ സാധ്യതയും പരിഗണനയിലാണ്. നഗരസഭകളുടെ വരുമാനശേഷി വർദ്ധിപ്പിക്കുന്നതിനും നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും.

കാലാവസ്ഥ വ്യതിയാനം, പൊതുജനാരോഗ്യം, മുതിർന്ന പൗരന്മാരുടെ വർദ്ധന, നഗര ഗതാഗതം, ഹരിത-പൊതു ഇടങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാമൂഹ്യ-പരിസ്ഥിതി ഘടകങ്ങളെ ഉൾക്കൊള്ളുന്ന സുസ്ഥിര നഗരങ്ങളാണ് നയം ലക്ഷ്യമിടുന്നത്. കാലാവസ്ഥ വ്യതിയാനത്തിന് ഏറ്റവും ഇരയാകാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നതു കണക്കിലെടുത്തുകൊണ്ടുള്ള സമീപനമാണ് നഗരമണ്ഡലത്തിൽ സ്വീകരിച്ചിരിക്കുന്നത്. അതുപോലെ സ്ഥലപരമായ ആസൂത്രണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നതാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. പരമ്പരാഗത സ്‌പേഷ്യൽ പ്ലാനിംഗിൽ നിന്ന് വ്യത്യസ്തമായി, നഗരവൽക്കരണത്തിന്റെ സങ്കീർണതകൾ പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ പ്ലാനിംഗ് മാതൃകയാണ് വിഭാവനം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.

ഈ നഗരനയം മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ചുമതല തദ്ദേശ വകുപ്പിനും അനുബന്ധ ഏജൻസികൾക്കുമാണ്. തദ്ദേശ സ്ഥാപന ബജറ്റിന്റെ പ്രഖ്യാപനത്തോടെ ഇത്  യാഥാർഥ്യമായിരിക്കുകയാണ്. ഈ പഠനവും നമ്മുടെ നയവും രാജ്യത്തിനാകെ ഒരു മാതൃകയായി മാറുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രസിദ്ധീകരിച്ച ‘കേരള നഗര നയം 2026-2050’ കൈപുസ്തകം മന്ത്രി പ്രകാശനം ചെയ്തു. വാർത്താ സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് എന്നിവർ പങ്കെടുത്തു.