ഭിന്നശേഷി കുട്ടികളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് തയ്യാറാക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്ഒപി) അന്തിമമാക്കുന്നതിനായി ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗം തിരുവനന്തപുരത്ത് ചേർന്നു. കമ്മിഷൻ അംബാസിഡർ ഗോപിനാഥ് മുതുകാട് യോഗം ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി കുട്ടികളുടെ ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, പരിചരണം തുടങ്ങിയ മേഖലകളിൽ സ്ഥിരതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾ അനിവാര്യമാണെന്ന് പൊഫ.ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ മുഖ്യധാരയിൽ ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നത് ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന സമഗ്ര വികസന ദർശനമാണ്. കാഴ്ച, കേൾവി, സംസാരശേഷി, മാനസിക വെല്ലുവിളി, ശാരീരിക പരിമിതി, പഠന വൈകല്യം എന്നിവ നേരിടുന്ന കുട്ടികൾക്ക് തുല്യപരിഗണനയും അവസരവും ലഭ്യമാക്കണം. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ കൂടുതൽ ഉൾക്കൊള്ളുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ ശക്തിപ്പെടുത്തുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും സ്‌പെഷ്യൽ ടീച്ചർമാരെയും ഇന്റർപ്രിറ്റർമാരെയും നിയമിക്കേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്യണം. ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ സ്‌കൂളുകൾ, റോഡുകൾ, പൊതുസ്ഥാപനങ്ങൾ ഉറപ്പാക്കുന്നതിനുള്ള പഠനങ്ങൾ ആവശ്യമാണ്
സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭിന്നശേഷിയുള്ളവർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകുന്ന നിരവധി മാതൃകകൾ ജപ്പാനിലടക്കം നിലവിലുണ്ട്. റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഹോട്ടലുകളിലും ഭക്ഷ്യവിതരണ മേഖലയിലും പ്രവർത്തിക്കുന്ന ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. കിടപ്പുരോഗികൾക്കും വീട്ടിൽ നിന്നുതന്നെ തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താനാകുന്ന സാഹചര്യങ്ങൾ ഇത്തരം മാതൃകകൾ സൃഷ്ടിക്കണമെന്നും ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു.
ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം ബി. മോഹൻ കുമാർ സ്വാഗതം പറഞ്ഞു. അംഗങ്ങളായ കെ.കെ. ഷാജു, ജലജമോൾ ടി.സി., സിസിലി ജോസഫ്, ഡോ. എഫ്. വിൽസൺ, പി. ഷാജേഷ് ഭാസ്‌കർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ സാഗർ മിർസാൾ ഭരത് എന്നിവർ ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. സെക്രട്ടറി എച്ച്. നജീബ് നന്ദി രേഖപ്പെടുത്തി.
ജനുവരിയിൽ മൂന്ന് മേഖലകളിലായി ജില്ലാതല യോഗങ്ങൾ സംഘടിപ്പിച്ച് ശേഖരിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനതല ചർച്ച നടന്നത്.
