കെഎസ്ആർടിസിയുടെ പ്രവർത്തനം കാലോചിതമായി പരിഷ്ക്കരിക്കാനും റോഡുകളുടെ നവീകരണം കാര്യക്ഷമമായി നടത്താനും സർക്കാരിന് സാധ്യമായെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നവീകരിച്ച പുന്നല- അലിമുക്ക് റോഡും പുന്നല, പത്തനാപുരം, അലിമുക്ക്, പുനലൂർ, കൊട്ടാരക്കര വഴിയുള്ള ബസ് സർവീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂടുതൽ സർവീസുകൾ ആരംഭിച്ചതിനൊപ്പം ടിക്കറ്റിങ്ങിലും ദൈനംദിന പ്രവർത്തനങ്ങളിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയതോടെ വരുമാന വർധനവും ഉറപ്പാക്കാനായി. പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽ നിന്നും 5 കോടി രൂപ ചെലവഴിച്ച് ബി എം – ബി സി നിലവാരത്തിലാണ് റോഡ് നിർമിച്ചത്. പത്തനാപുരം സർക്കാർ ആശുപത്രി ജൂൺ മാസത്തോടെ നാടിന് സമർപ്പിക്കും. പ്രദേശത്തെ മറ്റ് റോഡ് പദ്ധതികളുടെ നവീകരണവും ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു ഭഗവത് അധ്യക്ഷനായി. ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.