ചെങ്ങന്നൂർ: പ്രളയത്തിൽ വീടു നഷ്ടപ്പെട്ട് പാണ്ടനാട് പഞ്ചായത്തു ഹോമിയോ ഡിസ്‌പെൻസറിയുടെ മുകളിലത്തെ നിലയിൽ താമസം തുടരുന്ന കുടുംബങ്ങൾക്ക് ഉടൻ വീട് നിർമിച്ചു നൽകുമെന്ന് സജി
ചെറിയാൻ എം എൽ.എ പറഞ്ഞു. ഇവരുടെ വാസസ്ഥനം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തിൽ വീടുകൾ വാസയോഗ്യമല്ലാതായ
പാണ്ടനാട് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ അജി,
ഭാര്യ ഓമന, മക്കളായ കണ്ണൻ, ഉണ്ണി അടങ്ങുന്ന നാലംഗ കുടുംബത്തിനും, സഹോദരൻ അനിലും ഭാര്യ മണിയും കുട്ടികളുമടങ്ങുന്ന അഞ്ചംഗ കുടുംബത്തിനുമാണ് സജി ചെറിയാൻ എം.എൽ.എ മുൻകൈ എടുത്ത് വീട് നിർമ്മാണത്തിന് നടപടികൾ തുടങ്ങിയത്. ഇരുവരുടെയും മാതാവ് ചെല്ലമ്മയും, സഹോദരനുംകുടുംബവും ഇവരോടൊപ്പം ദുരിതാശ്വാസ ക്യാമ്പിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇവർ താമസസ്ഥലത്തേക്ക് മടങ്ങി.
അജിക്കും അനിലിനും പതിമൂന്നു വർഷങ്ങൾക്ക് മുൻപ് ബ്ലോക്കു പഞ്ചായത്തിൽ നിന്നും കല്ലറപ്പടിയിൽ മൂന്നര സെന്റു സ്ഥലം വീതം ലഭിച്ചിരുന്നു. നിലവിൽ ഈ സ്ഥലത്തേക്ക് എത്തുവാൻ വഴി ഇല്ല..കൂടാതെ ഈ സ്ഥലം ചതുപ്പും വെള്ളപ്പൊക്ക ഭീഷണി ഉള്ളതുമാണ്. സജി ചെറിയാൻ എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഈ സ്ഥലം പരിശോധിച്ചു വാസയോഗ്യമല്ലെന്നു കണ്ടെത്തി.തുടർന്ന് ഈ കുടുംബങ്ങൾക്ക് വീടു നിർമ്മിക്കുന്നതിന് വാസയോഗ്യമായ സ്ഥലം പാണ്ടനാട് പഞ്ചായത്തിലോ, നിയോജക മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലോ അടിയന്തിരമായി കണ്ടെത്തുന്നതിന് റവന്യു, പഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തി. കണ്ടെത്തുന്ന സ്ഥലത്ത് റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമ്മിച്ചു നൽകുമെന്ന് എം എൽ എ പറഞ്ഞു. കൂടാതെ ഇവരോടൊപ്പം താമസക്കാരനായ കുന്നിത്തറയിൽ അജി ഉൾപ്പെടെ പഞ്ചായത്തിലെ ഭവന രഹിതരായ 14 കുടുംബങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജി കൃഷ്ണകുമാർ, പാണ്ടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ, ഗ്രാമ പഞ്ചായത്തംഗം എം എസ് രാധാകൃഷ്ണൻ, ചെങ്ങന്നൂർ തഹസീൽദാർ കെ ബി ശശി, പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറി കെ ആർ ഹരികുമാർ, വില്ലേജ് ഓഫീസർ സുരേഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
