ആലപ്പുഴ: പ്രളയത്തിന് ശേഷമുണ്ടായ ബുദ്ധിമുട്ടുകൾക്കിടയിലും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിനും സർക്കാരിനും കഴിഞ്ഞതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ. ആരോഗ്യവകുപ്പിന്റെ മുന്നോട്ടുപോക്കിന് ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിൽ സർക്കാർ ഒരു മടിയും കാട്ടിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വെട്ടയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ എം.എൽ.എ എന്ന നിലയിലുള്ള ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണിത്. കർഷകരുടേയും മത്സ്യ തൊളിലാളികളുടേയും ആരോഗ്യ സംരക്ഷണത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വെട്ടയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ പ്രഖ്യാപനം എ. എം. ആരിഫ് എം എൽ എ നിർവഹിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ആർദ്രം പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പർ സജിമോൾ ഫ്രാൻസിസ് ആദ്യ ഒ. പി ടിക്കറ്റ് വിതരണം നടത്തി. നവീകരിച്ച ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വത്സല തമ്പി നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഹേമ ദാമോദരൻ ഫാർമസി ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും ആശുപത്രിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘടനവും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സി ടി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എച്ച്. സലാം, പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. ഷെറിഫ് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം ) എൽ അനിത കുമാരി, മെഡിക്കൽ ഓഫിസർ ഇൻ ചാർജ് കെ. ജെ. മേരി സുനിത തുടങ്ങിയവർ പ്രസംഗിച്ചു.