1000 മെഗാവാട്ട് വൈദ്യുതി സൗരപദ്ധതികളിൽ നിന്നു ഉത്പാദിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച റൂഫ്‌ടോപ് സൗരോർജ പദ്ധതിയിൽ സംസ്ഥാനതലത്തിൽ രജിസ്ട്രേഷൻ 20,000 കവിഞ്ഞു. പുനരുപയോഗ ഊർജസ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം വർധിപ്പിക്കുന്നതിനായാണ് ഇലക്ട്രിസിറ്റി ബോർഡ് പദ്ധതി നടപ്പാക്കുന്നത്. ബോർഡിന്റെ www.kseb.in വെബ്‌സൈറ്റിൽ സൗരവിഭാഗത്തിൽ ജനുവരി 30 വരെ രജിസ്ട്രേഷൻ തുടരും.

പ്രതിവർഷം ഗാർഹിക-കാർഷിക ഉപഭോക്താക്കളുടെ കെട്ടിടങ്ങളിൽ നിന്ന് 150, സർക്കാർ കെട്ടിടങ്ങളിൽനിന്ന് 100, ഗാർഹികേതര-സർക്കാർ ഇതര സ്ഥാപന കെട്ടിടങ്ങളിൽനിന്നു 250 എന്നിങ്ങനെ മെഗാവാട്ട് സൗരോർജ വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം. സാധ്യതാപഠനവും വിശദമായ പ്രൊജക്ട് റിപ്പോർട്ടും 2019 ഏപ്രിലിൽ പൂർത്തിയാക്കും. സൗരനിലയങ്ങളുടെ സ്ഥാപനം 2019 ജൂണിൽ ആരംഭിക്കും.

കെട്ടിടങ്ങൾക്കു മുകളിൽ സൗരനിലയങ്ങൾ ഉപഭോക്താവിന് സ്വന്തമായോ ബോർഡിന്റെ ചെലവിലോ സ്ഥാപിക്കാം. കെ.എസ്.ഇ.ബിയുടെ ചെലവിലുള്ള നിലയങ്ങളിൽ 10 ശതമാനം സൗരോർജം ഉപഭോക്താവിന് നൽകും. ബാക്കിയുള്ള വൈദ്യുതി പുറമേ നിന്നു വാങ്ങുന്ന അതേവിലയിൽ ഉപഭോക്താവിൽ നിന്നും ബോർഡ് വാങ്ങിക്കും. ഉപഭോക്താവ് സ്വന്തം നിലയിൽ സ്ഥാപിക്കുന്ന നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ ഉപയോഗം കഴിച്ചുള്ളതും ബോർഡ് വിലയ്ക്കുവാങ്ങും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഉപയോഗിക്കാനും ഉപഭോക്താവിനു അവകാശമുണ്ട്. സൗരനിലയങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണിയും ബോർഡിന്റെ ഉത്തരവാദിത്തമാണ്.

100 ചതുരശ്രഅടി വിസ്തീർണമുള്ള സൗരനിലയത്തിൽ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. 1000 മുതൽ 2000 വരെ ചതുരശ്ര വിസ്തൃതിയുള്ളതാണ് കേരളത്തിലെ വീടുകളുടെ മേൽക്കൂര. 2000 ചതുരശ്രഅടി വിസ്തൃതിയുള്ള സൗരനിലയത്തിൽ ശരാശരി ഏഴ് വലിയ പാനലുകൾ ഉണ്ടാകും. ഇതിൽനിന്നു പ്രതിവർഷം 80 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഓരോ നിലയത്തിലും ഉത്പാദിപ്പിക്കുന്ന ആൾട്ടർനേറ്റിങ് കറന്റ് ഡയറക്ട് കറന്റാറായാണ് കെ.എസ്.ഇ.ബിയുടെ പവർ ഗ്രിഡിലെത്തുക. രണ്ടു മാസം ഇടവിട്ട് റീഡിംഗ് നടത്തും. ഉത്പാദിപ്പിക്കുന്നതും ഉപഭോക്താവ് ഉപയോഗിക്കുന്നതും കെ.എസ്.ഇ.ബിക്കു നൽകുന്നതുമായ വൈദ്യുതി ഓരോ നിലയത്തിലും സ്ഥാപിക്കുന്ന ഇംപോർട്ട് എക്സ്പോർട്ട് മീറ്ററിലൂടെയാണ് കണക്കാക്കുക. ഉത്പാദിപ്പിക്കുന്നതിൽ ഉപയോഗിക്കുന്നത് ഒഴികെയുള്ള വൈദ്യുതിയുടെ വില ഓരോ വർഷവും ഉപഭോക്താവിന്റെ അക്കൗണ്ടിൽ ലഭ്യമാക്കും.

സൗരനിലയം സ്ഥാപിക്കുന്ന ഉപഭോക്താവ് കെട്ടിടത്തിലെ വയറിങ് മാറ്റേണ്ടതില്ല. മറ്റു സോളാർ പാനലുകളിലേതുപോലെ ബാറ്ററിയും ഇൻവെർട്ടറും അടക്കം സംവിധാനങ്ങളും പ്രത്യേകം സ്ഥാപിക്കേണ്ടതില്ല. 100 ചതുരശ്രഅടിയിൽ സോളാർനിലയം സ്ഥാപിക്കുന്ന പ്രവൃത്തി കെ.എസ്.ഇ.ബി നേരിട്ടു ചെയ്യുമ്പോൾ ഏകദേശം 45,000 രൂപയാണ് ചെലവ്. 2000 ചതുരശ്ര അടിയിലാകുമ്പോൾ ഇത് ഒമ്പതു ലക്ഷം രൂപയാകും. സ്വകാര്യ ഏജൻസികൾ മുഖേന നിലയം സ്ഥാപിച്ചാൽ ചെലവ് ഇതിലും കൂടും. സോളാർ വൈദ്യുതി ഉത്പാദനത്തിനു ഗാർഹിക ഉപഭോക്താക്കൾക്കു മാത്രം ഒരു കിലോവാട്ടിനു 17,000 രൂപ കേന്ദ്ര സബ്സിഡി ലഭിക്കും. തിരുവനന്തപുരത്തെ റെന്യൂവബിൾ എനർജി ആൻഡ് എനർജി സേവിംഗ്സിനാണ് പദ്ധതി ഏകോപന ചുമതല.

വയനാട്ടിൽ പ്രതിവർഷം 30 മെഗാവാട്ട് ഉത്പാദമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്നു ജില്ലാ കോർഡിനേറ്ററും കൽപറ്റ സർക്കിൾ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിലെ എക്സിക്യുട്ടീവ് എൻജിനീയറുമായ വി.കെ. സുനിൽകുമാർ, അസിസ്റ്റന്റ് കോർഡിനേറ്ററും സബ് എൻജിനീയരുമായ എം.ജെ. ചന്ദ്രദാസ് എന്നിവർ പറഞ്ഞു. ഗാർഹിക-കാർഷിക ഉപഭോക്താക്കളുടെ കെട്ടിടങ്ങളിൽനിന്നു മാത്രം 10 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. ശരാശരി വലിപ്പമുള്ള 500 വീടുകളുടെ മേൽക്കുരയിൽ സൗരനിലയം സ്ഥാപിച്ചാൽ ഇതു സാധ്യമാകും. ജില്ലയിൽ സർക്കാർ കെട്ടിടങ്ങൾ, ഗാർഹികേതര-സർക്കാർ ഇതര സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ എന്നിവയിൽനിന്നു 10 വീതം മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം. 0471 2555544, 1912 നമ്പറുകളിൽ വിളിച്ച് പദ്ധതിയിൽ രജിസ്ട്രേഷൻ നടത്താം.