തുറവൂർ : പ്രളയത്തിൽ സ്വപ്നങ്ങൾ തകർന്നുപോയ സൽമയ്ക്ക് ഇനി പ്രതീക്ഷയുടെ നാളുകൾ. പ്രളയദുരന്ത പുനരധിവാസ ഭവന നിർമാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർഹോം പദ്ധതിയിൽ ഉൾപ്പെടുത്തി പണിയുന്ന വീടിന് തറക്കല്ലിട്ടു. കുത്തിയതോട് പഞ്ചായത്ത് ഒൻപതാം വാർഡിൽ രാമനേഴത്ത് സൽമ ബാബുവിനാണ് വീട് നിർമിക്കുന്നത്. 430 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് ഇവർക്കായി ഒരുങ്ങുന്നത്. 935 സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് വീട് നിർമാണം.
പ്രളയനാന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി സഹകരണവകുപ്പിനെ കൂട്ടിയോജിപ്പിച്ച് രൂപം നൽകിയ പദ്ധതിയാണ് കെയർ ഹോം. പദ്ധതിയുടെ സംസ്ഥാനതല ശിലാസ്ഥാപനം ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. രണ്ട് ഘട്ടങ്ങളിലായി 4500 വീടുകളാണ് സംസ്ഥാനത്ത് നിർമിക്കുന്നത്. ഏകദേശം നാലുലക്ഷം രൂപയാണ് വകുപ്പ് ഓരോ വീടിനും ചെലവ് നിശ്ചയിച്ചിരിക്കുന്നത്. ലൈഫ് മിഷൻ മാതൃകയിലുള്ള വീടുകളാണ് നിർമിക്കുന്നത്. ചടങ്ങിൽ ചേർത്തല അസി. രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് സി.എസ് സന്തോഷ്, ഇൻസ്പെക്ടർ കവിത, തുറവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. നന്ദകുമാർ, സെക്രട്ടറി എൽ. ദയാനന്ദൻ എന്നിവർ പങ്കെടുത്തു.