സാക്ഷരതാ മിഷന്റെ ഹൊസ്ദുര്‍ഗ് പഠനകേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ പത്താംതരം തുല്യതാപരീക്ഷ എഴുതിയ 44 പേരില്‍ ഒരാളായ നീലേശ്വരം സ്വദേശിനി രവീണയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ജില്ലയിലെ പത്താംതരം തുല്യതാപരീക്ഷയെഴുതിയ ഏക ഭിന്നലിംഗക്കാരിയാണ് രവീണയെന്ന അറുപത്തിയഞ്ചുകാരി. എഴുതിയ വിഷയങ്ങളിലെല്ലാ നല്ല മാര്‍ക്കോടെ വിജയിച്ച രവീണയിപ്പോള്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഹ്യൂമാനിറ്റീസാണ് ഐഛികവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.
നാല്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്താക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുമ്പോള്‍ രവീണയെന്ന ഭിന്ന ലിംഗക്കാരിയായിരുന്നില്ല ഇവര്‍. സഹപാഠികള്‍ക്ക് അവര്‍ രവീന്ദ്രനായിരുന്നു. സ്വന്തം സ്വതം മറ്റുള്ളവര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്താനാകാതെ ക്ലാസ് മുറിയില്‍ തനിച്ചായിരുന്ന ഒരു കാലമുണ്ടായിരുന്നു തനിക്കെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരായജപ്പെട്ടെങ്കിലും ഇക്കുറി പത്താംക്ലാസ് പരീക്ഷയില്‍ മികച്ച വിജയമാണ് രവീണയെന്ന ഈ ഭിന്നലിംഗക്കാരി നേടിയിരിക്കുന്നത്. ഞായറാഴ്ചകളില്‍ ഹൊസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ പത്തു മുതല്‍ നാലുവരെയാണ് തുല്യതാ പഠനക്ലാസ്. പലപ്പോഴായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ കയറിയിറങ്ങുന്നതിനിടെയാണ് സാക്ഷരതാഓഫീസ് ബോര്‍ഡ് രവീണയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പാതിവഴിയില്‍ മുടങ്ങിപ്പോയ പഠനം പുനരാരംഭിക്കാന്‍ കഴിയുമെന്ന് മനസില്ലായത്. കാത്തു നില്‍ക്കാനുള്ള ക്ഷമ ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ജനുവരി ആദ്യവാരം തന്നെ പഠനം പുനരാരംഭിക്കുകയായിരുന്നു. നീലേശ്വരം രാജാസ് സ്‌കൂളില്‍ലായിരുന്ന പത്തുവരെയുള്ള രവീണയുടെ വിദ്യാഭ്യാസം. ആദ്യം പരാജയപ്പെട്ടപ്പോള്‍ തന്നെ വീണ്ടും പരീക്ഷയെഴുതാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്ന് രവീണ പറയുന്നു. എന്നാല്‍ വീട്ടിലെ സാഹചര്യം അതിന് അനുവദിച്ചിരുന്നില്ല.
ഹിന്ദിയാണ് ഇഷ്ടവിഷയമെങ്കിലും പ്രതീക്ഷച്ചപ്പോലെ മാര്‍ക്ക് നേടാന്‍ കഴിഞ്ഞില്ല. കണക്ക് ഏറെ കുഴപ്പിക്കുന്ന വിഷയമായതിനാലാണ് പ്ലസ് വണ്ണിന് ഹ്യുമാനിറ്റീസ് തെരഞ്ഞടുത്തത്. കുറെ വര്‍ഷക്കാലം നിര്‍മാണതൊഴിലാളിയായും മറ്റു ജോലികള്‍ ചെയ്തും നാട്ടില്‍ തന്നെ കഴിഞ്ഞു.ഇതിനിടയില്‍ കുറച്ചു കാലം ആസാമിലും ജോലി ചെയ്തു. ഇതാണ് ഹിന്ദി എളുപ്പത്തില്‍ വഴങ്ങാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഹെല്‍ത്ത്‌ലൈന്‍ പ്രൊജക്ടില്‍ മൂന്ന് വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു. ഇത് ജീവിതത്തില്‍ ഏറെ ഗുണപ്രദമായി. ചിത്രകാരി കൂടിയായ രവീണ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണിവര്‍. അവസരങ്ങള്‍ തന്നെ തേടി എത്തുകയാണെങ്കില്‍ ബിരുദപഠനം പൂര്‍ത്തിയാക്കണമെന്നും ഈ അറുപ്പത്തിയഞ്ചാം വയസിലും തളരാതെ രവീണ പറയുന്നു. ഭിന്ന ലിംഗക്കാരിയാണെങ്കിലും ആണ്‍വേഷത്തില്‍ തന്നെയാണ് രവീണ ക്ലാസുകളില്‍ എത്തിയിരുന്നത്. പലപ്പോഴും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട ഒരു കാലമുണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തങ്ങളെ കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കാണ് ഈ സര്‍ക്കാര്‍ വഹിച്ചിട്ടുള്ളതെന്നും രവീണ കൂട്ടിച്ചേര്‍ത്തു.