സൗരോർജ്ജ മാർഗ്ഗങ്ങൾ ആരു സ്വീകരിച്ചാലും അതിനെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. മാനന്തവാടി നഗരസഭ പദ്ധതിയിൽ പൂർത്തീകരിച്ച ഗവ. യു.പി സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയം, ഹരിത പന്തൽ, സോളാർ ക്യാമ്പസ്, കുട്ടികൾക്കുള്ള സൈക്കിൾ വിതരണം എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലവൈദ്യുത പദ്ധതി കൊണ്ട് മാത്രം വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കഴിയില്ല. നിലവിൽ ആവശ്യത്തിന്റെ 30 ശതമാനം വൈദ്യുതി ഉൽപ്പാദനമാണ് സംസ്ഥാനത്ത് നടക്കുന്നത്. ബാക്കി 70 ശതമാനവും മറ്റ് മാർഗ്ഗങ്ങളിലൂടെയോ വില കൊടുത്ത് വാങ്ങുകയോ ചെയ്യുകയാണ്. അതുകൊണ്ടു തന്നെ സൗരോർജ്ജ മാർഗ്ഗങ്ങളായിരിക്കും ഇനിയുള്ള കാലം വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പറ്റിയ മാർഗ്ഗമെന്നും അത്തരം സംവിധാനത്തെ സർക്കാർ സ്വാഗതം ചെയ്യുന്നതോടൊപ്പം മിച്ചം വരുന്ന വൈദ്യുതി സർക്കാർ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജില്ലയിലെ ഏറ്റവും നല്ല ഗ്രന്ഥശാലക്കുള്ള അവാർഡ് നേടിയ ചൂട്ടക്കടവ് ഇ.എം.എസ് ഗ്രന്ഥശാലക്ക് ഉപഹാരം നൽകി. ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.ആർ പ്രവീജ്, ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ടി. ബിജു, ശാരദ സജീവൻ, ലില്ലി കുര്യൻ, കൗൺസിലർ പി.വി. ജോർജ്, കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ കെ.ബി ജുബൈർ തുടങ്ങിയവർ സംസാരിച്ചു.
