കണിച്ചുകുളങ്ങര : നാട്ടിൽ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ സൗന്ദര്യം കൂടി നോക്കിത്തുടങ്ങിയെന്നും ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന പാലങ്ങളും കെട്ടിടങ്ങളും റോഡുകളും അതിന് ഉത്തമ ഉദാഹരണമാണെന്നും പൊതുമരാമത്ത്-രജിസട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ. 2016 – 17 കാലയളവിൽ കിഫ്ബിയിലുൾപ്പെടുത്തി നവീകരിച്ച കണിച്ചുകുളങ്ങര ബീച്ച്- എൻഎച്ച് 66 റോഡ്, കഞ്ഞിക്കുഴി മുഹമ്മ റോഡിന്റെയും നവീകരിച്ച തിരുവിഴ ക്രോസ് റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ച് കണിച്ചുകുളങ്ങരയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് പ്രളയം നേരിട്ട ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഇപ്പോൾ പഴയതിലും നന്നായി പുനർനിർമ്മിച്ചു. 200 കോടി രൂപ മുടക്കി വീണ്ടും റോഡ് ആധുനികവത്ക്കരിക്കും. ഒപ്പംതന്നെ 15 ചെറുകിട പാലങ്ങൾ നിർമ്മിച്ച് നീരൊഴുക്ക് സുഗമമാക്കും. ഈ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നിർമ്മാണമാരംഭിക്കും. തിരുവല്ല – അമ്പലപ്പുഴ റോഡ് 69 കോടി രൂപ ചെലവഴിച്ചു പുനർ നിർമിച്ചു. കുട്ടനാട്ടിലെ മുഴുവൻ റോഡുകളും പുതുക്കി പണിയുകയാണ്. കുപ്പപ്പുറം മുതൽ കരുവാറ്റ വരെയുള്ള റോഡുകൾക്ക് ആവശ്യമായ പടഹാരം പാലത്തിന്റെ ഉദ്ഘാടനവും നടന്നു കഴിഞ്ഞു. ആധുനികമായ വികസനത്തിന് കാര്യത്തിൽ പുറകിൽ നിന്ന സ്ഥലമാണ് കുട്ടനാട്. ആലപ്പുഴ, ചേർത്തല നിയോജക മണ്ഡലങ്ങളിലെ പ്രധാന റോഡുകളുടെ വികസനം ടൂറിസം, തീർത്ഥാടനം എന്നിവയ്ക്ക് ഗുണകരമാകുന്ന വിധമാണ് ചെയ്യുന്നത്-മന്ത്രി പറഞ്ഞു.
2016- 17 കാലയളവിൽ കിഫ്ബിയിൽ നിന്നും 12.3 കോടി രൂപ ചെലവഴിച്ച് കണിച്ചുകുളങ്ങര -ബീച്ച് – എൻ. എച്ച് – കായിപ്പുറം – കായലോരം പദ്ധതിയിൽ നവീകരിച്ച കണിച്ചുകുളങ്ങര ബീച്ച് എൻ. എച് -66 റോഡ്, കഞ്ഞിക്കുഴി മുഹമ്മ റോഡിന്റെയും 2017-18 കാലയളവിൽ ബഡ്ജറ്റിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച തിരുവിഴ ക്രോസ് റോഡിന്റെയും പണി പൂർത്തീകരിച്ചു. കേരളത്തിലെ നഗരവീഥികളും ഗ്രാമ വിധികളും ദേശീയപാത നിലവാരത്തിൽ ഉയർത്തി വികസന പ്രവർത്തനത്തിന് പുതിയ മാതൃക സൃഷ്ടിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ സർക്കാരെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയിൽ കണിച്ചുകുളങ്ങര ക്ഷേത്രാങ്കണത്തിൽ ചേർന്ന യോഗത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡി. പ്രിയേഷ്‌കുമാർ, ചില പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ .റ്റി മാത്യു, ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമൻ, കെ. ആർ. എഫ്. ബി. പ്രോജക്ട് ഡയറക്ടർ വി.വി.ബിനു, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ എൽ. രാജശ്രീ എന്നിവർ പ്രസംഗിച്ചു.