വിനോദപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസീകവുമായ വളര്‍ച്ചയെ ഉദ്ദീപിക്കാന്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാന കായിക യുവജനകാര്യവകുപ്പാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 ഗവ.പ്രൈമറി സ്‌കൂളികളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സ്‌കൂളുകളില്‍ രണ്ട് ഘട്ടങ്ങളിലായാണ്  പദ്ധതി  1.25 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്. ഓരോ സ്‌കൂളിലും പദ്ധതി നിരീക്ഷിക്കാനും കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും 2 അധ്യപകര്‍ക്ക് പരിശീലനം നല്‍കും. ജില്ല/ സംസ്ഥാന തലത്തില്‍ മികവ് കാട്ടുന്ന വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിശീലനവും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
കുട്ടികളുടെ കായികവും, മാനസികവുമായ വളര്‍ച്ച ഉണ്ടാക്കാനും, താത്പര്യമുള്ള കായിക വിനോദങ്ങള്‍ തിരഞ്ഞെടുക്കാനും  കുട്ടികളെ പ്രാപ്തരാക്കുകയാണ്  പ്രധാന ലക്ഷ്യം. വിനോദത്തിലൂടെ കുട്ടികള്‍ക്ക് ഉത്തരവാദിത്ത ബോധത്തോടു കൂടിയുള്ള ഒരു ജീവിത ശൈലിയും, ആരോഗ്യപൂര്‍ണമായ ഒരു ശരീരവും പ്രധാനം ചെയ്യാനും പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട്. പ്രൊഫഷണല്‍ കായിക വിനോദ മേഖലകളിലേക്ക് കുട്ടികളെ പരിചയപ്പെടുത്താനായി കായികോപകരണങ്ങള്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സഞ്ജീകരിക്കും. പ്രത്യേക കായികോപകരണങ്ങള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുക.ബാസ്‌ക്കറ്റ് ബോള്‍ അറ്റംറ്റര്‍, ഫുട്‌ബോള്‍ ബൗണ്‍സര്‍ എന്നിവയും സജ്ജീകരിക്കും. വീഡിയോ ഗെയിമിന്റെ സാധ്യതകള്‍ കായിക വിനോദത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഗെയിം മോണിറ്റര്‍ സജ്ജീകരിക്കും. ഇലക്‌ട്രോണിക് സെന്‍സറുകളുടെ സഹായത്തോടെ കളിയുടെ മേന്‍മകളെ വിലയിരുത്തി  കായിക വ്യായാമങ്ങളിലേക്കുള്ള പ്രചോദനവും നല്‍കുകയാണ് ഉപകരണം ചെയ്യുന്നത്. പദ്ധതി നടത്തിപ്പിലൂടെ കുട്ടികളുടെ ശാരീരികവും, മാനസികവുമായ വളര്‍ച്ചയും ലക്ഷ്യമിടുന്നു. കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും, ആരോഗ്യമുള്ള നല്ല തലമുറയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അതിലൂടെ ദേശീയ-അന്തര്‍ദേശീയ കായിക താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കായിക വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.