ജില്ലയില്‍ പാലക്കാട്, ആലത്തൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മുണ്ടൂര്‍ ആര്യനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെയ് 23ന് രാവിലെ എട്ടുമുതല്‍ ആരംഭിക്കും. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം ഉള്‍പ്പെടെയുള്ള പതിനാല് നിയമസഭാ നിയോജക മണ്ഡലങ്ങള്‍ക്കായി 14 കൗണ്ടിംഗ് ഹാളുകളാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. 750 ഓളം കൗണ്ടിംഗ് സ്റ്റാഫുകളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ തരൂരും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ മലമ്പുഴ, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം ഒഴികെ ബാക്കി നിയോജക മണ്ഡലങ്ങള്‍ക്കായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 14 കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിക്കുക. മലമ്പുഴ, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം നിയോജക മണ്ഡലങ്ങളില്‍ പോളിംഗ് ബൂത്തുകളുടെ എണ്ണം 200 ല്‍ അധികമായതിനാല്‍ 17 കൗണ്ടിംഗ് ടേബിളുകളും തരൂര്‍ നിയോജക മണ്ഡലത്തില്‍ ബൂത്തുകളുടെ എണ്ണം കുറവായതിനാല്‍ പത്തും കൗണ്ടിംഗ് ടേബിളുകളാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കുന്നത്.
ആദ്യം എണ്ണുന്നത് പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍
രണ്ടു ലോക്സഭാമണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകര്‍ക്കു പുറമെ വോട്ടെണ്ണലിനായി പ്രത്യേക കൗണ്ടിംഗ് നിരീക്ഷകനും ഉണ്ടാവും. ജില്ലാ വരണാധികാരി കൂടിയായ ജില്ലാകലക്ടറുടെ മേല്‍നോട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യമെണ്ണുക. തുടര്‍ന്ന് 14 നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ അതത് എ.ആര്‍.ഒ.മാരുടെ നേതൃത്വത്തില്‍ നടക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ മുഴുവന്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനുശേഷം 14 നിയോജക മണ്ഡലങ്ങളില്‍ നിന്നും അഞ്ച് ബൂത്തുകള്‍ നറുക്കിട്ടെടുത്ത് വിവിപാറ്റ് മെഷീനുകളിലെ വോട്ട് എണ്ണുന്നതായിരിക്കും. ഇലക്ഷന്‍ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് നറുക്കിട്ട് ബൂത്തുകള്‍ തിരഞ്ഞെടുക്കുന്നത്.