പെരുമ്പാവൂർ: അധ്യാപികയായിരുന്ന മേരി പോളിന്റെ സ്മരണാർത്ഥം കുറുപ്പംപടി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ (ഡയറ്റ് ) പണി പൂർത്തിയാക്കിയ ലൈബ്രറിയും വായനശാലയും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രജ്ഞന്മാരുൾപ്പെടെയുള്ള മഹാന്മാരെല്ലാം തന്നെ പുസ്തകപ്രേമികളായിരുന്നുവെന്നും കുട്ടികളിൽ നവമാധ്യമങ്ങളുണ്ടാക്കുന്ന സ്വാധീനത്തിൽ രക്ഷിതാക്കൾ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേരി പോളിന്റെ മകനും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡി ബാബു പോൾ മരണം വരെ വിദ്യാർത്ഥിയായിരുന്നുവെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.
മക്കളായ ഡി. ബാബു പോൾ, കെ.റോയ് പോൾ എന്നിവരുടെ മേൽനോട്ടത്തിലാണ് ലൈബ്രറി ഉയർന്നത്.
കുട്ടികൾക്ക് ഇലത്തണുപ്പിന്റെ കീഴിലിരുന്ന് പുസ്തകം വായിക്കാൻ സൗകര്യമൊരുക്കുന്ന ഒരു ലൈബ്രറി. ഈസോപ്പ് കഥകൾ, പറയിപെറ്റ പന്തിരുകുലം, റഷ്യൻ നാടോടിക്കഥകൾ, ഗള്ളി വർ ട്രാവൽസ് തുടങ്ങി നിരവധി പുസ്തകങ്ങളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. 10 ലക്ഷം രൂപ ചിലവിലാണ് ലൈബ്രറിയുടെ നിർമാണം പൂർത്തിയാക്കിയത്.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അവിസ്മരണീയ സംഭാവന നൽകിയ അധ്യാപികയായിരുന്നു മേരി പോൾ. കുറുപ്പംപടി ഗവൺമെൻറ് പ്രൈമറി സ്കൂളിലെ ആദ്യ അധ്യാപികയായിരുന്ന മേരി പോൾ കുറുപ്പംപടി ട്രെയിനിങ് സ്കൂളിലെ പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാതാവ് മേരി പോളിന്റെ സ്മരണയിൽ ലൈബ്രറി സമർപ്പിക്കപ്പെടുന്ന ഈ ചടങ്ങിൽ ഡോക്ടർ ഡി ബാബുപോൾ ഉണ്ടായിരുന്നുവെങ്കിൽ സദസ്സിൽ ചിരിയുടെ മാലപ്പടക്കം ഉയരുമായിരുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. മുൻ നിയമസഭ സ്പീക്കർ പി.പി.തങ്കച്ചൻ, മുൻ എം എൽ എ എം എൻ സാജു പോൾ ,ഡയറ്റ് പ്രിൻസിപ്പാൾ കെ.എം കൃഷ്ണ ദാസ് തുടങ്ങിയവർ പങ്കെടുത്തു.