ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത്- അതിജീവനത്തിനായി ചെറുവനങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിച്ച ജൈവ വൈവിധ്യ ശില്‍പശാല കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ ഉദ്ഘാടനം  ചെയ്തു. കൊയിലാണ്ടിയുടെ തീരദേശം നിറയെ നിറഞ്ഞുനില്‍ക്കുന്ന കണ്ടല്‍കാടുകള്‍ പച്ചത്തുരുത്തിന്റെ മറ്റൊരു മാതൃകയാണെന്നും നഗരസഭയുടെ കീഴില്‍ രണ്ട് ഏക്കറോളം പച്ചത്തുരുത്ത് നിര്‍മിക്കാന്‍ വേണ്ട നടപടികള്‍ ഉടനെ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രകാശ് പച്ചത്തുരുത്ത് എന്ന ആശയവും സംഘാടനവും നിര്‍വഹണവും സംബന്ധിച്ച് സംസാരിച്ചു. അന്യം നിന്ന് പോകുന്ന ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള നൂതന ആശയമാണ് പച്ചത്തുരുത്ത്. ജൈവവൈവിധ്യ ബോര്‍ഡ് റിസോഴ്‌സ് പേഴ്‌സണ്‍ ഇ. രാജന്‍, സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഓഫീസര്‍ ടി രാജന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
സ്വകാര്യ വ്യക്തികള്‍ അവരുടെ സ്ഥലങ്ങളില്‍ പച്ചത്തുരുത്ത് നിര്‍മിക്കാന്‍ സന്നദ്ധരായി 37 സെന്റ് സ്ഥലം വിട്ടു തരാന്‍ തയാറായി. തനതായ ഇടപെടലുകള്‍ കൊണ്ട് സമൂഹത്തില്‍ മാറ്റം സൃഷ്ടിച്ച് നിരവധി കര്‍ഷക അവാര്‍ഡുകള്‍ നേടിയ മാധവി അമ്മ അവരുടെ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. നഗരസഭ ടൗണ്‍ ഹാളില്‍  നടന്ന ശില്‍പശാലയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വി കെ പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രതിനിധികള്‍, തൊഴിലുറപ്പ് പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പരിസ്ഥിതി സംരക്ഷകര്‍, ജൈവവൈവിധ്യ ബോര്‍ഡ് കണ്‍വീനര്‍ മുരളീധരന്‍ ഒറ്റക്കണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.