മഹാപ്രളയത്തിന്റെ ഓർമകളിൽ നിന്നും പതിയെ വയനാട് ജില്ല നവകേരളത്തിലേക്ക് ചുവടുവയ്ക്കുകയാണ്. മൃഗപരിപാലന മേഖലയെ പ്രധാന ഉപജീവനമാർഗ്ഗമാക്കി മാറ്റിയവരാണ് വയനാടൻ ജനതയിൽ കൂടുതൽ പേരും. പ്രളയാനന്തരം ക്ഷീരമേഖലയിൽ കർഷകർക്ക് നൽകിയ ആശ്വാസങ്ങൾ പാൽ ഉത്പാദന വർധനവിൽ മുന്നേറ്റമുണ്ടാക്കി. പാലുത്പാദനത്തിൽ ശരാശരി 18,000 ലിറ്ററോളം വർധന ഉണ്ടായതു തന്നെ ജില്ലയുടെ അതിജീവനത്തിന്റെ നേർസാക്ഷ്യമായി. പാൽ ഉത്പാദനത്തിൽ സംസ്ഥാന തലത്തിൽ തന്നെ ജില്ല രണ്ടാം സ്ഥാനത്താണ്. എന്നാൽ അപ്രതീക്ഷിതമായെത്തിയ പ്രളയം ജില്ലയുടെ ക്ഷീരമേഖലയേയും കാര്യമായി ബാധിച്ചു. പ്രളയത്തിനു മുമ്പു വരെ ശരാശരി 1.75 ലക്ഷം ലിറ്റർ പാല് ഉത്പാദനമുള്ള ജില്ല ആഗസ്റ്റ് മാസത്തിൽ മാത്രം ഉത്പാദനം 1.55 ലക്ഷം ലിറ്ററായി കുറഞ്ഞു. എന്നാൽ പ്രളയാനന്തരം ക്ഷീര മേഖലയിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചത്തോടെ പാല് ഉത്പാദനം കഴിഞ്ഞ വർഷത്തേക്കാൾ കൂടി ശരാശരി 1.90 ലക്ഷം ലിറ്ററിൽ എത്തി നില്ക്കുന്നു. ജില്ലയിൽ രണ്ട് പരമ്പരാഗത ക്ഷീര സംഘങ്ങളടക്കം 56 ക്ഷീര സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 45 സംഘങ്ങളെ പ്രളയം നേരിട്ടു ബാധിച്ചിരുന്നു. ഇതിൽ നിന്നെല്ലാം ജില്ല കരകയറിക്കഴിഞ്ഞു.
ജില്ലയിലെ മൃഗപരിപാലന മേഖലയിലെ 894 കർഷകർക്ക് 97,96,800 രൂപ പ്രളയാനന്തരം നഷ്ടപരിഹാരമായി നൽകി. നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ (എൻ.എൽ.എം) പദ്ധതി പ്രകാരം 46 കർഷകർക്ക് 506 ആടുകളെ വിതരണം ചെയ്തു. പ്രളയ ബാധിതരായ കർഷകർക്ക് മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പം 68.9 ടൺ ടിഎംആർ തീറ്റയും 29.050 ടൺ കാലിത്തീറ്റയും 26 ടൺ പച്ചപ്പുല്ലും 10.92 ടൺ സൈലേജും 14.595 ടൺ വൈക്കോലും 2000 കിലോഗ്രാം ധാതുലവണ മിശ്രിതവും 10 ടൺ ചുണ്ണാമ്പും 2.5 ടൺ ബ്ലീച്ചിംഗ് പൗഡറും സൗജന്യമായി വിതരണം ചെയ്തു. വിവിധ ഏജൻസികളിൽ നിന്നും സഹായമായി ലഭിച്ച തീറ്റയും വൈക്കോലും പച്ചപ്പുല്ലും മരുന്നുകളും ധാതുലവണ മിശ്രിതവും കർഷകർക്ക് മൃഗസംരക്ഷണ വകുപ്പ് നേരിട്ട് ലഭ്യമാക്കി. കൂടാതെ 61 ക്യാമ്പുകളിലായി 5,276 മൃഗങ്ങളെയും ചികിത്സിച്ചു.
ജില്ലയിൽ ക്ഷീര വികസന വകുപ്പ് മാത്രം 583 ക്ഷീരകർഷകർക്ക് പ്രളയ സഹായം നൽകിയിട്ടുണ്ട്. എം.എസ്.ഡി.പി പദ്ധതിയിലൂടെ 180 പശു യൂണിറ്റും ഡോണേറ്റ് എ കൗ പദ്ധതിയിലൂടെ 55 കറവപശുകളെയും 250 കിടാരികളെയും പ്രളയ ബാധിതരായ കർഷകർക്ക് സൗജന്യമായി നൽകി. 1300 കിലോഗ്രാം മിനറൽ മിക്ചറും 66,000 കിലോഗ്രാം കാലിത്തീറ്റയും 25 ടൺ സൈലേജും 25 ടൺ ഗ്രീൻ ഫോഡറും 12 ടൺ വൈക്കോലും ക്ഷീരസംഘങ്ങൾ വഴി സബ്സിഡിയായി 10,7000 കിലോഗ്രാം കാലിത്തീറ്റയും ക്ഷീരവികസന വകുപ്പ് നേരിട്ട് ലഭ്യമാക്കി.