സ്‌കൂൾ വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശ്രദ്ധ നൽകും

സ്‌കൂൾ വിദ്യാർത്ഥികളെ വ്യക്തിഗതമായി ശ്രദ്ധിച്ച് ഇടപെടാൻ അധ്യാപകർക്ക് പ്രത്യേക ചുമതല നൽകും. ഇതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിലയിരുത്തൽ യോഗത്തിൽ ഉയർന്നത്. പ്രൈമറി തലത്തിൽ ഒരു അധ്യാപകന് ശരാശരി 24 കുട്ടികൾ, ഹൈസ്‌കൂളിൽ 29, ഹയർസെക്കന്ററിയിൽ 28, വൊക്കേഷൻ ഹയർസെക്കന്ററിയിൽ 14 എന്നിങ്ങനെ ചുമതല നൽകാനുള്ളതാണ് നിർദേശം. ഇത് അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.

കുട്ടികളുടെ മെന്റേഴ്‌സായി അധ്യാപകർ വരേണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ സ്വഭാവവൈകൃതങ്ങൾ അധ്യാപകർക്ക് മനസ്സിലാക്കാനാകും. വീട്ടിലുള്ള സാഹചര്യങ്ങളും കുട്ടിയെ മാനസിക പിരിമുറുക്കത്തിലാക്കുന്നുണ്ട്. മെന്റർ ആയ അധ്യാപകൻ തന്റെ ചുമതലയിൽ വരുന്ന വിദ്യാർത്ഥിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച്, കുട്ടികളുടെ താല്പര്യമേഖലകൾ, അധിക സഹായം വേണ്ട മേഖലകൾ എന്നിവയ്ക്കനുസരിച്ച് സഹായം നൽകണം. അതോടൊപ്പം പൊതുവായ കുട്ടികളുടെ നിലവാരം വർധിപ്പിക്കുന്ന സംവിധാനവും ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒക്‌ടോബർ മാസത്തോടെ കേരളം വിദ്യാഭ്യാസരംഗത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറും. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷന്റെ (കൈറ്റ്) മേൽനോട്ടത്തിൽ വിദ്യാലയങ്ങൾ സാങ്കേതിക സൗഹൃദമായി കഴിഞ്ഞു. 4,752 ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കേഷൻ ഹയർസെക്കന്ററി സ്‌കൂളുകളിൽ 45,000 ഹൈടെക് ക്ലാസ് മുറികളായി. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലും ഹൈടെക് ലാബുകൾ പ്രവർത്തനം തുടങ്ങി. ഇത് പൂർത്തിയാകുന്നതോടെ കേരളത്തെ സമ്പൂർണ ഡിജിറ്റൽ സ്‌കൂൾ സ്റ്റേറ്റായി പ്രഖ്യാപിക്കാനാകും.

പ്രൈമറി സ്‌കൂളൂകളിൽ 55,086 ലാപ് ടോപ്പുകൾ, യു.എസ്.ബി സ്പീക്കറുകൾ, 23,170 പ്രൊജക്ടറുകൾ, 5644 മൾട്ടി ഫംഗ്ഷണൽ പ്രിന്ററുകൾ, 3,248 എൽ.ഇ.ഡി. ടെലിവിഷനുകൾ എന്നിവ നൽകിവരുന്നു. അധ്യാപകർക്ക് ഹൈടെക് പരിശീലനവും നൽകി.

കൈത്തറി വസ്ത്രങ്ങൾ നൽകുന്ന കാര്യത്തിൽ കൈത്തറി വകുപ്പിനു പുറമെ വിദ്യാഭ്യാസ വകുപ്പുകൂടി ഭാഗഭാക്കാകണം. ഉച്ചഭക്ഷണ പരിപാടി കൃത്യമായി മോണിറ്റർ ചെയ്യണം. മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഉദ്യോഗസ്ഥരെയോ മിഷൻ പ്രതിനിധികളെയോ ഇതിന് നേതൃത്വം വഹിക്കാൻ ചുമതലപ്പെടുത്തണം. നാട്ടുകാരെ കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. 203 പ്രവൃത്തിദിനങ്ങളാണ് ഈ വർഷത്തെ അക്കാദമിക കലണ്ടറിന്റെ ഭാഗമായുള്ളത്. കഴിഞ്ഞ 3 വർഷത്തിനിടയിൽ അഞ്ചുലക്ഷത്തിലധികം കുട്ടികളാണ് അധികമായി പൊതുവിദ്യാലയങ്ങളിൽ എത്തിയത്. ദേശീയതലത്തിൽ നടത്തിയ നാഷണൽ അച്ചീവ്‌മെന്റ് സർവെ, നീതി ആയോഗ് സർവെ എന്നിവയിൽ ദേശീയ ശരാശരിയേക്കാൾ മികച്ച നിലവാരം കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കൈവരിക്കാനായി.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയ്തിലക്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡി.ജി.ഇ കെ.ജീവൻ ബാബു, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, കൈറ്റ് വൈസ് ചെയർമാൻ അൻവർ സാദത്ത്, സമഗ്രശിക്ഷാ കേരളം ഡയറക്ടർ പ്രൊഫ. എ.പി. കുട്ടികൃഷ്ണൻ, എസ്.സി.ഇ.ആർ.ടി ഡയറട്കർ ജെ. പ്രസാദ്, മിഷൻ കോ-ഓഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, തുടങ്ങിയവർ പങ്കെടുത്തു.